പനാജി: ഗോവയിൽ തുടർന്നു വന്നിരുന്ന മയക്കുമരുന്നു വിപണനത്തിനും, നിശാ പാർട്ടികൾക്കും അന്ത്യം കുറിക്കാൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ നിർദ്ദേശം. മയക്കുമരുന്ന് വിപണനവും, ഉപയോഗവുമടക്കമുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ നടപടികൾ കൈക്കൊളളുന്നതിന് സംസ്ഥാന പൊലീസിന് പരീക്കർ കർശന നിർദ്ദേശം നൽകി.
ദേശീയ, സംസ്ഥാനപാതകൾ കയ്യേറി അനധികൃത കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുൾപ്പെടെ ഒഴിപ്പിക്കുന്നതിനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിനോദസഞ്ചാരത്തിനു പേരു കേട്ട ഗോവയിൽ നിരവധി അനധികൃത കച്ചവടക്കാരാണുളളത്. മയക്കുമരുന്ന് വ്യാപാരവും, പെൺവാണിഭവുമടക്കമുളള ഒരു വൻ മാഫിയ സംസ്ഥാനത്തു നിലവിലുണ്ട്. ഇവയെ സംസ്ഥാനത്തു നിന്നും തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
ഗതാഗത തടസ്സമുണ്ടാക്കാത്ത വിധം പ്രവർത്തിക്കുന്ന ചെറുകിട പച്ചക്കറി കച്ചവടക്കാരെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരേ ഏതെങ്കിലും തരത്തിലുളള അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ, അവരെ വച്ചു പൊറുപ്പിക്കില്ലെന്ന് മനോഹർ പരീക്കർ വ്യക്തമാക്കി. സ്ത്രീകൾക്കെതിരേയുളള ഓരോ കുറ്റകൃത്യവും വിശദമായി അന്വേഷിക്കുമെന്നും കർശന നടപടി കൈക്കൊളളുമെന്നും അദ്ദേഹം പറഞ്ഞു.
ഉദാസീനതയോടെ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട് സ്വയം തിരുത്തുന്നതിനും മനോഹർ പരീക്കർ ആവശ്യപ്പെട്ടു. ചില സർക്കാരുദ്യോഗസ്ഥർ ഉദാസീനതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർക്ക് ഏഴു മുതൽ എട്ടു ദിവസം വരെ നൽകുകയാണ്. അതിനുളളിൽ സ്വയം തിരുത്താൻ അവർ തയ്യാറാകണം. അതിലധികം സമയം അവർക്കു ലഭിക്കില്ലെന്നും, അതിനു ശേഷം അത്തരക്കാർക്കെതിരേ കർശന നടപടികളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
സംസ്ഥാനബജറ്റ് മാർച്ച് 24ന് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.