ലഖ്നൗ: പീഡനശ്രമം സംബന്ധിച്ച് ഇരയുടെ ബന്ധു അയച്ച ട്വിറ്റർ സന്ദേശത്തിന് ഉടനടി നടപടി കൈക്കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിട്ടുവീഴ്ച്ചയില്ലാത്ത നടപടി ഉടനടി സ്വീകരിക്കണമെന്നാണ് യോഗി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
കല്യാൺപൂർ ഭാഗത്ത് മദ്യപിച്ചു ലക്കു കെട്ട ഏതാനും യുവാക്കൾ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും മകളെയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെ ഇവർ മർദ്ദിക്കുകയും ചെയ്തു.
ഇതു സംബന്ധിച്ച് യുവതിയുടെ ഭർത്താവ് കല്യാൺപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടാകാതിരുന്നതിനേത്തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെയും, മുഖ്യമന്ത്രിയുടെയും സഹായമഭ്യർത്ഥിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്.
ഇതു പ്രകാരം ഉടനടി നടപടി സ്വീകരിക്കാൻ ഡി.ജി.പി വഴി നിർദ്ദേശം നൽകുകയായിരുന്നു. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം താൻ സംഭവസ്ഥലം സന്ദർശിച്ചതായും, കൃത്യമായ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകുന്നതിന് തന്നോട് ഡി.ജി.പി ആവശ്യപ്പെട്ടതായും വെസ്റ്റ് എസ്.പി സചീന്ദ്ര പട്ടേൽ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഇരയുടെ വൈദ്യപരിശോധനയടക്കമുളള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ട മുൻകൈ എടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ രജിസ്റ്റർ ചെയ്തിരുന്ന കേസിൽ നിർണ്ണായകമായ ചില വകുപ്പുകൾ കൂടി കൂട്ടിച്ചേർത്ത് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരായ കുടുംബത്തിന് ഉടനടി പൊലീസ് കാവൽ ഏർപ്പെടുത്തുകയും, കുറ്റവാളികളെ പിടി കൂടുന്നതിനായി മൂന്നു സംഘം പൊലീസിനെ നിയോഗിച്ചതായും എസ്.പി കൂട്ടിച്ചേർത്തു.