ലഖ്നൗ: ഉത്തർപ്രദേശ് സർക്കാരിൽ വകുപ്പുവിഭജനം പൂർണ്ണമായി. മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ആഭ്യന്തരവും, റവന്യൂവും യോഗി തന്നെയാകും കൈകാര്യം ചെയ്യുക. ഇതോടൊപ്പം ഇൻഫർമേഷൻ, നഗരാസൂത്രണം, എസ്റ്റേറ്റ്, ഇൻസ്റ്റിറ്റ്യൂഷണൽ ഫിനാൻസ്, ഖനനം, പൊതുവിതരണം എന്നീ വകുപ്പുകളും മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.
ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ഷാ എന്നിവർക്കും സുപ്രധാന ചുമതലകളാണ് നൽകിയിട്ടുളളത്. പബ്ലിക്ക് എന്റർപ്രൈസസ്, വിനോദനികുതി, ഭക്ഷ്യസംസ്കരണം, പൊതുമരാമത്ത് തുടങ്ങിയവ കേശവ് പ്രസാദ് മൗര്യ കൈകാര്യം ചെയ്യുമ്പോൾ ഹയർസെക്കണ്ടറി, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ശാസ്ത്രസാങ്കേതികവകുപ്പുകൾക്ക് ദിനേശ് ഷാ മേൽനോട്ടം വഹിക്കും.
കൃഷി, കാർഷിക ഗവേഷണം തുടങ്ങിയ വകുപ്പുകൾ സൂര്യപ്രതാപ് ഷാഹിക്കും, പാർലമെന്ററി കാര്യം, നഗരവികസനം ഇവ സുരേഷ് ഖന്നയ്ക്കുമാണ് നൽകിയിട്ടുളളത്. സ്വാമി പ്രസാദ് മൗര്യ തൊഴിൽ, ദാരിദ്ര്യ നിർമ്മാർജ്ജനം, സേവനം, സതീഷ് മഹാന വ്യാവസായിക വികസനം, ധർമ്മപാൽ സിംഗ് ജലസേചനം, രാജേഷ് അഗർവാൾ ധനകാര്യം, റീത്ത ബഹുഗുണജോഷി ശിശുക്ഷേമം, വനിതാ-കുടുംബക്ഷേമം, ടൂറിസം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും.
വനം, പരിസ്ഥിതി, സുവോളജിക്കൽ ഗാർഡൻസ് തുടങ്ങിയ വകുപ്പുകൾ ദാരാ സിംഗ് ചൗഹാനും, ഖാദി, പട്ട്, കയറ്റുമതി എന്നിവ സത്യദേവ് പച്ചൗരിയും കൈകാര്യം ചെയ്യുമ്പോൾ, എസ്.പി സിംഗ് ബാഘലിനാണ് ജനക്ഷേമവും, മൃഗസംരക്ഷണവും, ഫിഷറീസും കൈകാര്യം ചെയ്യാനുളള ചുമതല. ശ്രീകാന്ത് ശർമ്മയ്ക്ക് ഊർജ്ജം, ചേതൻ ചൗഹാന് കായികവും, യുവജനക്ഷേമവും, മൊഹ്സിൻ റാസയ്ക്ക് ഹജ്ജ്, മുസ്ലിം വ്യക്തിനിയമം എന്നീ വകുപ്പുകളും നൽകി.
സിവിൽ ഏവിയേഷൻ, രജിസ്ട്രേഷൻ, സ്റ്റാമ്പ്, കോർട്ട് ഫീസ് എന്നീ വകുപ്പുകളാണ് നന്ദഗോപാൽ ഗുപ്ത നന്ദി കൈകാര്യം ചെയ്യുക. പിന്നാക്ക-വികലാംഗക്ഷേമം ഓംപ്രകാശ് രാജ്ഭർ കൈകാര്യം ചെയ്യും. ബ്രിജേഷ് പഥക് നീതിന്യായം, പെൻഷൻ, റിന്യൂവബിൾ എനർജ്ജി എന്നീ വകുപ്പുകളും, ലക്ഷ്മിനാരായൺ ചൗധരി ക്ഷീരവികസനം, ന്യൂനപക്ഷവികസനം എന്നീ വകുപ്പുകളും, ജയപ്രകാശ് സിംഗ് എക്സൈസും കൈകാര്യം ചെയ്യും.