ന്യൂഡൽഹി: ദേശീയപതാകയ്ക്കു നൽകേണ്ട ആദരവു സംബന്ധിച്ച് കേന്ദ്രസർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, ഭരണാധികാരികൾ, കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണാധികാരികൾ, എല്ലാ മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാർ തുടങ്ങിയവർക്കു നൽകിയ നിർദ്ദേശത്തിൽ 2002ലെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ, 1971ലെ ദി പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ എന്നീ നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിക്കുന്നു.
ദേശീയപതാക ഒരു രാഷ്ട്രത്തെ ജനങ്ങളുടെ പ്രതീക്ഷയെയും, ആഗ്രഹങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ അതിന് ആദരണീയമായ സ്ഥാനമുണ്ട്. ഇതുസംബന്ധിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചില പ്രധാന ചടങ്ങുകളിൽ കടലാസ്സിനു പകരം പ്ലാസ്റ്റിക് ഉപയോഗിച്ചുളള ദേശീയ പതാക ഉപയോഗിച്ചു വരുന്നതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ മണ്ണിൽ ദ്രവിച്ചു ചേരാൻ പ്രയാസമുളളതാകയാൽ, ഉപയോഗശേഷമുളള ഇവയുടെ സംസ്കരണം ദേശീയപതാകയ്ക്കു കൊടുക്കുന്ന എല്ലാ ആദരവോടും കൂടി ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതണെന്നും പ്രധാനപ്പെട്ട ദേശീയ, സാംസ്കാരിക, കായിക ചടങ്ങുകളിൽ ഉപയോഗിക്കപ്പെടുന്ന ദേശീയപതാകകൾ കടലാസ്സുപയോഗിച്ചു നിർമ്മിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്ന ദേശീയപതാകകൾ ചടങ്ങിനു ശേഷം അലക്ഷ്യമായി നിലത്തു വലിച്ചെറിയരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
ദേശീയപതാകയ്ക്കു നൽകേണ്ടുന്ന ആദരവു സംബന്ധിച്ചും, പതാകയുടെ നിർമ്മിതിയിൽ പ്ലാസ്റ്റിക് ഒഴിവാക്കേണ്ടതിനേക്കുറിച്ചും പ്രിന്റ്, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി വിപുലമായ പ്രചാരണ-ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും കേന്ദ്രസർക്കാർ വിവിധ വകുപ്പുകൾക്കു നൽകിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.