സാൻഫ്രാൻസിസ്കോ: തീവ്രവാദവുമായി ബന്ധപ്പെട്ട ഉളളടക്കമുളള 3,70,000 അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തു. തീവ്രവാദം, രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടാകുന്ന വിദ്വേഷപ്രചരണത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ട്വിറ്റർ അറിയിച്ചു. കഴിഞ്ഞ 6 മാസത്തിനുളളിൽ രൂപീകരിച്ച ട്വിറ്റർ അക്കൗണ്ടുകളാണ് ഇവയെല്ലാം.
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള ഉളളടക്കമുളള അക്കൗണ്ടുകൾ പ്രതിമാസം 63,000 എന്ന കണക്കിൽ നിർമ്മിച്ചിട്ടുളളതായും ട്വിറ്റർ അറിയിച്ചു. ഇത്തരത്തിലുളള അക്കൗണ്ടുകൾ ശരാശരി 24,000 എന്ന സംഖ്യയിൽ നിന്ന് കേവലം ഒരു വർഷത്തിനുളളിൽ ഇരട്ടിയിലധികമായി കുത്തനെ ഉയർന്നിട്ടുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
യു.എസ്, യൂറോപ്യൻ സർക്കാരുകൾ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾക്കു മേൽ ഇത്തരം ഉളളടക്കമുളള അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. ഗൂഗിൾ ഉൾപ്പെടെയുളള കമ്പനികളോടും ഓൺലൈൻ വഴി തീവ്രവാദം പ്രചരിപ്പിക്കുന്നതിനെതിരേ കർശന നിലപാടു സ്വീകരിക്കാൻ ഇവർ ആവശ്യപ്പെട്ടിരുന്നു.