ന്യൂയോർക്ക് : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യന്‍ ഇടപെടൽ ഉണ്ടായെന്ന ആരോപണം അന്വേഷിക്കുമെന്ന് എഫ്ബിഐ. ഇന്റലിജന്‍സ് കമ്മറ്റിക്ക് മുന്നിൽ എഫ്ബിഐ മേധാവി മൊഴി നൽകി.
ഡോണൾഡ് ട്രംപ് വിജയിച്ച യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തിവരുകയാണെന്നാണ് എഫ്ബിഐ മേധാവി ജെയിംസ് കോമി വ്യക്തമാക്കിയത്. ട്രംപിന്റെ പ്രചാരണ ടീം ക്രംലിനുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് കോമി പറഞ്ഞു.
റഷ്യൻ ഇടപെടലിനെക്കുറിച്ച് കോൺഗ്രസിലെ ഇന്റലിജൻസ് കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകുകയായിരുന്നു കോമി. അന്വേഷണം നടക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം സാധാരണഗതിയിൽ എഫ്ബിഐ വെളിപ്പെടുത്താറില്ല. എന്നാൽ ഇത് അസാധാരണ സാഹചര്യമാണെന്നും അതിനാലാണ് അന്വേഷണം നടക്കുന്ന കാര്യം വെളിപ്പെടുത്തുന്നതെന്നും കോമി പറഞ്ഞു.
മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉത്തരവു പ്രകാരം ട്രംപ് ടവറിലെ തന്റെ ഫോണുകൾ അധികൃതർ ചോർത്തിയെന്ന ട്രംപിന്റെ ആരോപണം സാധൂകരിക്കാനുള്ള തെളിവൊന്നും ഇതുവരെ എഫ്ബിഐയ്ക്കോ ജസ്റ്റിസ് ഡിപ്പാർട്ടുമെന്റിനോ കിട്ടിയിട്ടില്ലെന്നും കോമി വ്യക്തമാക്കി.