തിരുവനന്തപുരം: മുൻ എം.എൽ.എമാർക്ക് പെൻഷൻ ഇനത്തിൽ ചിലവായ തുകയെത്രയെന്ന് ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന് സർക്കാർ. പൊതുപ്രവർത്തകനായ കെ.പി ചിത്രഭാനു വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്കാണ് വിചിത്രമായ മറുപടി ലഭിച്ചത്.
മുൻ എം.എൽ.എമാർക്ക് പെൻഷൻ നൽകിയ വകയിൽ പ്രതിമാസം സർക്കാരിനുളള ബാദ്ധ്യതയെത്ര?, വിവിധ നിയമസഭാസമിതികളുടെ പ്രവർത്തനങ്ങൾക്കായി സർക്കാരിനു ചിലവായ തുകയെത്ര? തുടങ്ങിയ ചോദ്യങ്ങളാണ് കെ.പി ചിത്രഭാനു ചോദിച്ചത്. ഇതിന് വിവരാവകാശനിയമപ്രകാരം നിയമസഭാസെക്രട്ടറിയേറ്റു നൽകിയ മറുപടി ഇവയുടെയൊന്നും കണക്ക് ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല എന്നാണ്.
ജനനന്മയ്ക്കായി നിയമനിർമ്മാണങ്ങൾ നടത്തുന്ന നിയമസഭയിൽ നിന്നാണ് ഇത്തരത്തിൽ നിരുത്തരവാദപരമായ മറുപടി ലഭിച്ചതെന്ന് ചിത്രഭാനു പറയുന്നു. പെൻഷൻ കൈപ്പറ്റുന്ന എം.എൽ.എമാരുടെയെണ്ണം 272 ആണെന്ന് മറുപടിയിൽ വ്യക്തമാണ്. ബാദ്ധ്യതയെത്രയെന്നും, നിയമസഭാസമിതിയുടെ ചിലവെത്രയെന്നും നേരിട്ടെത്തി രജിസ്റ്ററുകൾ പരിശോധിച്ച് കണക്കാക്കിയെടുക്കാനാണ് മറുപടി.
നിയമസഭാസമിതികൾ നൽകിയ എത്ര റിപ്പോർട്ടുകൾക്ക് നടപടി സ്വീകരിച്ചു, അവയേതൊക്കെ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ പബ്ലിക് റിലേഷൻ ഓഫീസർ ഷാജി സി ബേബിക്ക് കഴിഞ്ഞിട്ടില്ല.
തീർത്തും നിരുത്തരവാദപരമായ ഈ നടപടിക്കെതിരേ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകാൻ തയ്യാറെടുക്കുകയാണ് കെ.പി ചിത്രഭാനു.