ഇംഫാൽ: മണിപ്പൂരിലെ ആദ്യ ബി.ജെ.പി സർക്കാർ നിയമസഭയിൽ വിശ്വാസ വോട്ട് നേടി. 33 എം.എൽ.എ മാരുടെ പിന്തുണയോടെയാണ് മണിപ്പൂരിൽ ബിരേൻ സിംഗ് സർക്കാർ അധികാരത്തിലെത്തിയത്.
ഇതോടെ സപ്തസഹോദരിമാരെന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 7ൽ 5ലും ബി.ജെ.പി സർക്കാർ അധികാരത്തിലെത്തി. മണിപ്പൂരിൽ വിശ്വാസ വോട്ടെടുപ്പ് നേടിയതോടെ 3 സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിലും 2സംസ്ഥാനങ്ങളിൽ എൻ.ഡി.എ സഖ്യകക്ഷികളുമാണ് ഭരിക്കുന്നത്. 60 അംഗ നിയമസഭയിൽ 33 എം.എൽ.എമാരുടെ പിന്തുണയോടെയാണ് ബി.ജെ.പി സർക്കാർ മണിപ്പൂരിൽ ഭരണം അരക്കിട്ടുറപ്പിച്ചത്.
ബി.ജെ.പി എം.എൽ.എയായ പ്രോടേം സ്പീക്കർ വി ഹങ്കാലിയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നിയമസഭാ സമ്മേളനത്തിൽ ചരിത്രം കുറിച്ചാണ് ബിരേൻ സിംഗ് വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്. ബിജെപിക്ക് 21 എം.എൽ.എമാരും സഖ്യകക്ഷികളായ എൻ.പി.പിയുടെ 4 എം.എൽ.എമാരും, എൻ.പി.എഫിന്റെ 4 ഉം, എൽ.ജെ.പി, തൃണമൂൽ കോൺഗ്രസ്, എന്നിവരുടെ ഓരോ എം.എൽ.എമാരും, ഒരു സ്വതന്ത്ര എം.എൽ.എയും പിന്തുണച്ചതോടെ 33 എം.എൽ.എമാരുടെ പിന്തുണ ബി.ജെ.പിയ്ക്ക് നിയമസഭയിൽ തെളിയിക്കാനായി.
അതേസമയം ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയയുടൻ തന്നെ കഴിഞ്ഞ 130 ദിവസമായി മണിപ്പൂരിൽ നാഗ സംഘടനകൾ നടത്തിവന്ന പ്രക്ഷോഭസമരം അവസാനിപ്പിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസത്തിനകം തന്നെ നാഗ സംഘടനകളുമായി ചർച്ച നടത്തുകയും സമരം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി പ്രാവർത്തികമാക്കുന്നതിന് മണിപ്പൂരിലെ ബി.ജെ.പി സർക്കാർ ആരംഭം കുറിച്ചു കഴിഞ്ഞു.