തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം നേരിടുന്നതിനായി നിലവിലുളള പോക്സോ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്നു റിപ്പോർട്ടുകൾ. വർഷം പ്രതി കുട്ടികൾക്കെതിരായ അതിക്രമം എത്രകണ്ടു വർദ്ധിക്കുന്നുവെന്നതിന്റെ സൂചനയാണ് പോക്സോ കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാണിക്കുന്നത്. 2015ൽ വെറും 1,569 മാത്രമായിരുന്ന കേസുകളുടെയെണ്ണം ഒറ്റ വർഷം കൊണ്ട് 524 എണ്ണം കൂടി 2,093 എന്ന നിലയിലേക്കെത്തി. 2017ലെ കണക്കുകൾ ഇനി വരാനിരിക്കുന്നതേയുളളൂ.
ഇതുവരെയുളളതിൽ 111 കേസുകളുമായി കോഴിക്കോട് ജില്ലയാണ് മുന്നിൽ. മലപ്പുറം 59, വയനാട് 58 എന്നിങ്ങനെ പോകുന്നു ജില്ല തിരിച്ചുളള കണക്കുകൾ. എന്നാൽ വിരോധാഭാസമെന്തെന്നാൽ ഇതിൽ ശിക്ഷിക്കപ്പെട്ട് ജയിലിലുളളത് കേവലം 50ൽ താഴെപ്പേർ മാത്രമാണ്.
അതേസമയം വനവാസിവിഭാഗങ്ങൾ പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതു മൂലം വലിയ വിലയാണ് നൽകേണ്ടി വരുന്നത്. നിയമത്തേപ്പറ്റിയുളള അജ്ഞതയും, ഗോത്രാചാരങ്ങൾ പാലിക്കപ്പെടാൻ നിർബന്ധിതരാകുന്നതും ഇവരെ പലപ്പോഴും പോക്സോ ചുമത്തപ്പെട്ട് ഇരുമ്പഴിക്കുളളിൽ ആക്കാറുണ്ട്.
അച്ഛനുമമ്മയുമില്ലാത്ത ഒരു പെൺകുട്ടിയെ ഗോത്രാചാരപ്രകാരം വിവാഹം കഴിച്ച ഒരു യുവാവിനെ പൊലീസ് തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്ത് 40 വർഷത്തെ ശിക്ഷ വാങ്ങിക്കൊടുത്ത സംഭവം ദളിത് ആക്ടിവിസ്റ്റും, സാമൂഹികപ്രവർത്തകയുമായ ധന്യാരാമൻ ചൂണ്ടിക്കാട്ടുന്നു.
മുൻ വയനാട് സി.ഡബ്ല്യു.സി ചെയർമാൻ ബിഷപ്പ് ജോസഫ് തേരകം മാത്രം ഇത്തരത്തിൽ കുടുക്കിയത് 13 വനവാസി യുവാക്കളെയാണ്. മതമേധാവികൾ സർക്കാർ പദവികൾ കയ്യാളുന്നതിന്റെ അനന്തരഫലമായി നിയമത്തിന്റെ ഊരാക്കുടുക്കുകളിൽ പെട്ടു പോകുന്നത് നിഷ്കളങ്കരായ ദളിത് യുവാക്കളാണെന്ന് ആക്ഷേപമുയരുന്നുണ്ട്.