ബാസ്തർ: ഛത്തിസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്കു പരിക്ക്. ഞായറാഴ്ച്ച ഛത്തിസ്ഗഢിലെ ബാസ്തർ മേഖലയിലുണ്ടായ വെടിവയ്പ്പിലാണ് ജവാന്മാർക്ക് പരിക്കേറ്റതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ജവാന്മാരുടെ പരിക്ക് ഗുരുതരമല്ല.
പ്രദേശത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ നക്സലൈറ്റുകളുടെ ചില നിർൺനായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. ഇതോടൊപ്പം ഇവരുടെ നിത്യോപയോഗത്തിനായി കരുതിയിരുന്ന ചില സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മറ്റൊരു സംഭവത്തിൽ ഛത്തിസ്ഗഢിലെ കാൻകറിൽ നിന്നും ടിഫിൻ ബോംബ് കണ്ടെടുത്തു. അതിർത്തിരക്ഷാസേനയും, ജില്ലാ പൊലീസ് വിഭാഗവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ടിഫിൻ ബോംബ് കണ്ടെടുത്തത്.
കാൻകർ ജില്ലയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്. ബോംബ് സ്ഥാപിച്ചത് കമ്യൂണിസ്റ്റ് ഭീകരരാണെന്നു കരുതുന്നതായി സേനാവൃത്തങ്ങൾ അറിയിച്ചു. കണ്ടെടുത്ത ബോംബ് പിന്നീട് നിർവീര്യമാക്കി. ഇവിടെ നിന്നും ബാറ്ററി ബോംബ്, ഡിറ്റൊണേറ്ററുകൾ എന്നിവയും പിടിച്ചെടുത്തതായി അതിർത്തിരക്ഷാസേന അറിയിച്ചു.