തിരുവനന്തപുരം: രാജ്യത്തെ പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് ഫോൺ നമ്പരുകൾ ഒറ്റ നമ്പരാക്കുന്നു. 112 ആയിരിക്കും അടിയന്തരമായി വിളിക്കേണ്ട നമ്പർ. നാലുമാസത്തിനുളളിൽ പുതിയ നമ്പർ പ്രവർത്തിച്ചു തുടങ്ങുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു.
ദേശീയ അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (എൻ.ഇ.ആർ.എസ്) ഭാഗമായാണിത്. നിലവിൽ അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിച്ചു വരുന്ന പൊലീസിന്റെ 100, അഗ്നിശമന സേനയുടെ 102, ആംബുലൻസിന്റെ 101 എന്നീ നമ്പരുകളുമായി ഈ നമ്പർ ഏകോപിപ്പിക്കും. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതായിരിക്കും ഈ നമ്പർ. ഈ പദ്ധതി ആദ്യമായി നിലവിൽ വരുന്നത് കേരളത്തിലായിരിക്കും.
ഡൽഹിയിലുണ്ടായ നിർഭയ സംഭവത്തിനു ശേഷമാണ് ദേശീയ അടിയന്തര പ്രതികരണസംവിധാനത്തിന് കേന്ദ്രസർക്കാർ പദ്ധതിയിട്ടത്. രാജ്യവ്യാപകമായി നിലവിൽ വരുന്ന 112 എന്ന എമർജൻസി നമ്പർ അടിയന്തര പ്രതികരണസംവിധാനം ഏകോപിപ്പിക്കുന്നതിനും, കുറ്റമറ്റതാക്കുവാനും, കൂടുതൽ കാര്യക്ഷമമാക്കുവാനും ലക്ഷ്യമിട്ടുളളതാണ്. 36 കോൾ സെന്ററുകളാകും ഇതിനായി പ്രവർത്തിക്കുക. ലഭിക്കുന്ന കോളുകൾ എവിടെ നിന്നാണെന്ന് ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ സംവിധാനത്തോടെ ഉദ്യോഗസ്ഥർക്കു മനസ്സിലാക്കാനാകും. ജി.പി.എസിന്റെ സഹായത്തോടെ സഹായം ആവശ്യമായ സ്ഥലം കൃത്യമായി മനസ്സിലാക്കി അവിടെയെത്തിച്ചേരാൻ സാധിക്കുന്ന വിധമാകും ഇതിന്റെ ക്രമീകരണം. ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളിലും ജി.പി.എസ് ഉപകരണം ഉണ്ടായിരിക്കും.
പദ്ധതിനടത്തിപ്പ് അതതു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരായിരിക്കും നിർവ്വഹിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും, സംസ്ഥാനസർക്കാരിന്റെയും മേൽനോട്ടത്തിലാവും ഇതു പ്രവർത്തിക്കുക. രാജ്യത്തുടനീളമുളള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഹൈ റെസല്യൂഷൻ വീഡിയോ റെക്കോഡിംഗ് സംവിധാനമുളള ക്യാമറകൾ രാജ്യസുരക്ഷയ്ക്കായി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും.
നിർഭയ ഫണ്ടുപയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം അടിയന്തര സാഹചര്യത്തിൽ എത്രയും വേഗം സഹായമെത്തിക്കുക എന്നതാണ്.