തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
വിവിധ വിഷയങ്ങളിൽ കേരളാ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന കോടിയേരിയുടെ മുൻ പ്രസ്താവന കൂടി ഇതിനോട് കൂട്ടി വായിക്കണം. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ പിണറായി വിജയൻ രാജിവെക്കണമെന്നാണ് കോടിയേരി പറയാതെ പറഞ്ഞത്.
അതോടൊപ്പം പിണറായി ഭരണം പരാജയമാണെന്ന സന്ദേശം വോട്ടർമാർക്ക് നൽകാനും കോടിയേരി മറന്നില്ല. ഫലത്തിൽ പിണറായിക്കെതിരായ ജനവിധിയായി മലപ്പുറം തെരഞ്ഞെടുപ്പിനെ മാറ്റാനാണ് കോടിയേരി ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.
പിണറായി ഭരണത്തോടുള്ള അമർഷമാണ് കോടിയേരിയുടെ വാക്കുകളിൽ കൂടി പുറത്തു വന്നത്.കുഞ്ഞാലിക്കുട്ടിക്കെതിരെ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയത് പിണറായി വിജയനെ അട്ടിമറിക്കാനാണ്. സിപിഎം കുഞ്ഞാലിക്കുട്ടിയുമായി ധാരണ ഉണ്ടാക്കിയാണ് മലപ്പുറത്ത് മത്സരിക്കുന്നത്. തോൽവിയുടെ പേരിൽ പിണറായി വിജയനെ രാജിവെപ്പിച്ച് ചുളുവിൽ മുഖ്യമന്ത്രിയാകാനാണ് കോടിയേരി ശ്രമിക്കുന്നത്. മലപ്പുറത്ത് പരാജയപ്പെട്ടാൽ ഇടതു മുന്നണി സർക്കാർ രാജിവെച്ച് പുതിയ ജനവിധി തേടുമോ എന്ന് കോടിയേരി വ്യക്തമാക്കണം.
ഇരുമുന്നണികളോടുമുള്ള ജനരോഷം ഈ തെരഞ്ഞെടുപ്പിൽ ബിജെപി അനുകൂല വോട്ടായി മാറും. ഇത് പ്രയോജനപ്പെടുത്താൻ തക്ക കഴിവുള്ള സ്ഥാനാർത്ഥിയെയാണ് മലപ്പുറത്ത് ബിജെപി മത്സരിപ്പിക്കുന്നതെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.