ടോക്കിയോ: ഉത്തരകൊറിയ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുളള റോക്കറ്റ് എഞ്ചിൻ പരീക്ഷിച്ചു. മാർച്ച് 18ലെ വിപ്ലവമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വിശേഷിപ്പിച്ച പരീക്ഷണം വിജയകരമായിരുന്നു.
പരീക്ഷണവിജയത്തിന്റെ ഫലം വരും ദിവസങ്ങളിൽ ലോകം കാണുമെന്ന് കിം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. യു.എൻ അടക്കമുളള ലോക സംഘടനകളുടെ എതിർപ്പിനെ മറികടന്നുകൊണ്ട് ഉത്തരകൊറിയ നടത്തിയ പുതിയ പരീക്ഷണത്തിൽ ദക്ഷിണകൊറിയ ആശങ്ക രേഖപ്പെടുത്തി.
അതേസമയം ബഹിരാകാശ-ഉപഗ്രഹ സംബന്ധമായ ആവശ്യങ്ങൾക്കായി പുതിയ എഞ്ചിൻ ഉപയോഗിക്കുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. എന്നാൽ ഇതിന്റെ തുടർച്ചയായി ആണവ-മിസൈൽ പരീക്ഷണങ്ങൾ നടത്താൻ ഉത്തരകൊറിയയ്ക്കു പദ്ധതിയുണ്ടെന്നും വിവരമുണ്ട്.