ന്യൂഡൽഹി: രാജ്യം പുതുതായി പുറത്തിറക്കിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കളളനോട്ടുകളടങ്ങിയ നാലു കണ്ടെയ്നറുകൾ രാജ്യത്ത് എത്തിച്ചേർന്നെന്ന രഹസ്യവിവരത്തേത്തുടർന്ന് അഞ്ചു പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. റവന്യൂ ഇന്റലിജൻസ് വകുപ്പാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്.
ചെന്നൈ, തുഗ്ലക്കാബാദ്, കാൺപൂർ, കൊൽക്കൊത്ത, മുംബൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. തുറമുഖം വഴിയാണ് കണ്ടെയ്നറുകൾ എത്തിയതെന്നാണ് വിവരം ലഭിച്ചത്. വെളളിയാഴ്ച്ച പുലർച്ചെ ആരംഭിച്ച പരിശോധന ഏറെ വൈകിയും തുടരുകയാണ്.
മാർച്ച് ഒന്നിനു ശേഷം ചെന്നൈ തുറമുഖത്തെത്തിയ മുഴുവൻ കണ്ടെയ്നറുകളും പരിശോധിക്കുന്നുണ്ടെന്നാണ് ലഭിച്ച വിവരം. ചരക്കുനീക്കം പൂർണ്ണമായും നിർത്തി വച്ചുകൊണ്ടാണ് തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ചരക്കുനീക്കം പുനരാരംഭിച്ചിട്ടുണ്ട്.