കോയമ്പത്തൂർ: ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭ കോയമ്പത്തൂരിൽ ആരംഭിച്ചു. എട്ടിമട അമൃത വിശ്വവിദ്യാപീഠം സർവ്വകലാശാല കാമ്പസിലാണ് പരിപാടി. ആർ.എസ്.എസ് സർ സംഘചാലക് മോഹൻജി ഭാഗവത്, സർകാര്യവാഹ് ഭയ്യാജി ജോഷി എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി ദേശീയ സംസ്ഥാന പ്രതിനിധികൾ കഴിഞ്ഞ ദിവസം തന്നെ സ്ഥലത്തെത്തിയിരുന്നു. സഹസർകാര്യവാഹക്മാരായ ദത്താത്രേയ ഹൊസബാളെ കൃഷ്ണ ഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിനായുളള വിപുലമായ ഒരുക്കങ്ങൾ നടത്തിയത്.
കഴിഞ്ഞ ഒരു വർഷത്തെ ആർ.എസ്.എസ്സിന്റെ പ്രവർത്തനങ്ങൾ പ്രതിനിധിസഭയിൽ വിലയിരുത്തും. പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കും. രാജ്യത്തെ ജാതിപ്രക്ഷോഭങ്ങളെ കുറിച്ചും രാഷ്ട്രീയ സംഘർഷങ്ങളെ കുറിച്ചും പ്രമേയമുണ്ടാവും.
കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തകർക്കു നേരെയുളള സി.പി.എം ആക്രണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന അഖിലഭാരതീയ കാര്യകാര്യമണ്ഡലിൽ തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിക്കും
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ, വി.എച്.പി നേതാവ് പ്രവീൺ തൊഗാഡിയ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ദേശീയ സംസ്ഥാന കാര്യകർത്താക്കളും സംഘ പരിവാർ സംഘടനകളുടെ ചുമതലക്കാരുമടക്കം ആയിരത്തിനാനൂറോളം പേരാണ് പരിപാടിയിൽ പങ്കെടുക്കുക.
കേരളത്തിൽ നിന്നും 55 പേരാണ് പങ്കെടുക്കുന്നത്. പ്രതിനിധിസഭ ചൊവ്വാഴ്ച സമാപിക്കും.