ലഖ്നൗ: ഉത്സവത്തിന്റെയും ആഹ്ലാദത്തിന്റെയും പേരിൽ സമൂഹത്തിന്റെ സ്വസ്ഥജീവിതത്തിനു തടസ്സമുണ്ടാക്കുന്ന യാതൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് യോഗി ആദിത്യനാഥ്. ഇതുസംബന്ധിച്ച കർശനനിർദ്ദേശം അദ്ദേഹം ഭരണ നിർവ്വഹണ ഉദ്യോഗസ്ഥർക്കു നൽകി,
ചീഫ് സെക്രട്ടറി രാഹുൽ ഭട്നാഗർ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ദേബാശിഷ് പാണ്ഡ, ഡി.ജി.പി ജാവീദ് അഹമ്മദ് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി വി.വി.ഐ.പി ഗസ്റ്റ് ഹൗസിൽ വച്ചു നടത്തിയ ചർച്ചയിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്,.
വൈകുന്നേരം 9.15ഓടെ വിളിച്ചു ചേർത്ത യോഗത്തിൽ ക്രമസമാധാനം കർശനമായി നിയന്ത്രിക്കണമെന്നും പാർട്ടി പ്രവർത്തകരുടെ ആഹ്ലാദപ്രകടനങ്ങൾ അതിരുകടക്കരുതെന്നും പൊതുസമൂഹത്തിന്റെ സമാധാനത്തെ അത് ദോഷകരമായി ബാധിക്കരുതെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകി. ബെറൈലിയിൽ സമീപകാലത്ത് ആഹ്ലാദപ്രകടനത്തിന്റെ പേരിലുണ്ടായ ചില ക്രമസമാധാന പ്രശ്നങ്ങളെ ഉദാഹരിച്ചു കൊണ്ടായിരുനു യോഗിയുടെ നിർദ്ദേശം. അത്തരം സഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമടക്കം പങ്കെടുക്കുന്ന വിപുലമായ സ്ഥാനാരോഹണച്ചടങ്ങിന്റെ ക്രമീകരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും അദ്ദേഹം ആരാഞ്ഞു. ചടങ്ങിൽ ആറു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.