ന്യൂഡൽഹി: നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിൽ ഉത്തർപ്രദേശ് സംസ്ഥാനം ഉത്തം പ്രദേശ് ആകുമെന്ന് ഭാരതീയ ജനതാപാർട്ടി. വികസനത്തിന്റെ മുതിയ മാനങ്ങൾ പ്രവർത്തിപഥത്തിലെത്തിക്കാൻ യോഗി ആദിത്യനാഥിനു സാധിക്കുമെന്ന് ഭാരതീയ ജനതാപാർട്ടിയുടെ നിയമസഭാകക്ഷി യോഗത്തിൽ നിരീക്ഷകനായെത്തിയ ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വം സംസ്ഥാനത്തിന് നിരവധി നേട്ടങ്ങൾ സമ്മാനിക്കുമെന്നും ഉത്തർ പ്രദേശ് ഉത്തംപ്രദേശായി മാറുമെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ജനക്ഷേമം മുൻനിർത്തിയുളള യോഗിയുടെ പദ്ധതികളും എല്ലാവരെയും ഒരേ പോലെ കണ്ടുകൊണ്ടുളള ക്ഷേമപ്രവർത്തനങ്ങളും സംസ്ഥാനത്തെ ഓരോ പൗരനും ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ തിളങ്ങുന്ന വ്യക്തിത്വമായ യോഗിയുടെ ഊർജ്ജസ്വലമായ പ്രവർത്തനം സംസ്ഥാനത്തെ വികസനത്തിന്റെ പാതയിൽ എത്തിക്കാൻ സാധിക്കുമെന്ന് ബി.ജെ.പിയുടെ മറ്റൊരു ജനറൽ സെക്രട്ടറിയായ കൈലാസ് വിജയ്വാർഗിയ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും യോഗി ആദിത്യനാഥിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തി. ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. ദീർഘകാലമായി പൊതുജീവിതം നയിക്കുന്ന വ്യക്തിയാണദ്ദേഹം. ഉത്തർപ്രദേശിന്റെ സമഗ്ര വികസനവും വളർച്ചയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ പദ്ധതികൾ യാഥാർഥ്യമാക്കുവാൻ അദ്ദേഹത്തിനു കഴിയും; അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് തീവ്ര ഹിന്ദുത്വത്തിന്റെ പ്രയോക്താവാണെന്ന പ്രതിപക്ഷ പാർട്ടിയുടെ ആരോപണത്തെ മുഖ്താർ അബ്ബാസ് നഖ്വി തളളിക്കളഞ്ഞു. സമഗ്രവികസനത്തിന്റെ കാര്യത്തിൽ തീവ്രമായ നേതൃഗുണവും, നിലപാടുകളുമുളള വ്യക്തിയാണ് ആദിത്യനാഥെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകരുടെയും, പണ്ഡിതന്മാരുടെയും അദ്ദേഹത്തേക്കുറിച്ചുളള മുൻവിധികൾ തെറ്റാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിനാകുമെന്നും നഖ്വി കൂട്ടിച്ചേർത്തു.