ടോക്കിയോ: ജപ്പാൻ ചാര ഉപഗ്രഹം വിക്ഷേപിച്ചു. വടക്കൻ കൊറിയ തുടർച്ചയായി നടത്തുന്ന മിസൈൽ, ആണവ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ജപ്പാൻ ചാര ഉപഗ്രഹം വിക്ഷേപിച്ചത്.
ജപ്പാന്റെ H-IIA റോക്കറ്റിലാണ് റഡാർ 5 യൂണിറ്റ് വിക്ഷേപിച്ചതെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിൽ പ്രവർത്തിച്ചു പോരുന്ന ഉപഗ്രഹത്തിനു പകരമായാണ് പുതിയതു വിക്ഷേപിച്ചതെന്നാണ് വിവരം.
2003 മുതലാണ് ജപ്പാൻ ചാര ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ആരംഭിച്ചത്. വടക്കൻ കൊറിയയിൽ നിന്നുയർന്നു വരുന്ന ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിലാണ് ജപ്പാൻ ചാര ഉപഗ്രഹങ്ങളുടെ വിക്ഷേപണമാരംഭിച്ചത്.
നിലവിൽ മൂന്ന് ഒപ്ടിക്കൽ സാറ്റലൈറ്റുകൾ പകൽ സമയത്തെ നിരീക്ഷണത്തിനും, മൂന്ന് റഡാർ സാറ്റലൈറ്റുകൾ രാത്രി സമയത്തെ നിരീക്ഷണത്തിനുമായി ജപ്പാൻ ഉപയോഗിച്ചു വരുന്നുണ്ടെന്നാണ് വിവരം. 2011ൽ വിക്ഷേപിച്ച മൂന്നു റഡാർ സാറ്റലൈറ്റുകളിൽ ഒന്നിനു പകരമായാണ് പുതിയ ഉപഗ്രഹം വിക്ഷേപിച്ചിട്ടുളളതെന്നാണ് റിപ്പോർട്ടുകൾ.
‘വിവരശേഖരണാർത്ഥം’ എന്ന വിശേഷണത്തോടെ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ, പ്രകൃതിദുരന്തം മുതലായവ കാരണമായുണ്ടാകുന്ന നാശനഷ്ടങ്ങളും വിലയിരുത്താൻ ഉപകരിക്കും.