ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യൽ മീഡിയ കാമ്പയിനുകളേക്കുറിച്ച് പരക്കുന്ന നിറം പിടിപ്പിച്ച വാർത്തകളും, അഭ്യൂഹങ്ങളും നിരവധിയാണ്. സോഷ്യൽ മീഡിയയിൽ കാമ്പയിനുകളും, പ്രചാരണങ്ങളും സംഘടിപ്പിക്കുന്നതിന് കോടിക്കണക്കിനു തുക സർക്കാർ ഖജനാവിൽ നിന്നു ചിലവഴിക്കുന്നുവെന്നു കരുതുന്നവരും നിരവധിയാണ്. എന്നാൽ ഇതു സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം നൽകിയ മറുപടി കേട്ടാൽ ഞെട്ടും.
ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആണ് ഇതു സംബന്ധിച്ച് വിവരാവകാശനിയമപ്രകാരം ചോദ്യമുന്നയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടി ‘പൂജ്യം’ എന്നാണ്. സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കും, കാമ്പയിനുകൾക്കുമായി സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപ പോലും ചിലവാക്കുന്നില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം മറുപടി നൽകിയത്. എന്നുവച്ചാൽ, വിവരാവകാശനിയമപ്രകാരം ചോദ്യമുന്നയിക്കുമ്പോൾ ആ കടലാസ്സിൽ പതിക്കുന്ന സർക്കാർ സ്റ്റാമ്പിന്റെ മൂല്യമായ പത്തു രൂപ പോലും പ്രധാനമന്ത്രിയുടെ ഓഫീസ് പാഴാക്കുന്നില്ലെന്നർത്ഥം.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയ ഒരു ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയും പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു കാമ്പയിനുകളും സംഘടിപ്പിക്കുന്നില്ലെന്നും വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ മൊബൈൽ ആപ്പ് ആയ പി.എം.ഒ ഇന്ത്യ ഒരു മത്സരത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഡിസൈൻ ചെയ്തതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരും, ഗൂഗിളും ചേർന്നു സംഘടിപ്പിച്ച ഈ മത്സരത്തിലാവട്ടെ ഒന്നാം സമ്മാനത്തുകയല്ലാതെ മറ്റൊന്നും ആപ്ലിക്കേഷന്റെ വികസനത്തിനായി നൽകിയിട്ടില്ല. സമ്മാനത്തുക നൽകിയതാവട്ടെ ഗൂഗിൾ മാത്രമാണ്. അവിടെയും സർക്കാരിന്റെ കൈയ്യിൽ നിന്നും ഒരു രൂപ പോലും ചിലവായിട്ടില്ല.
ഇന്ത്യയിലും വിദേശത്തുമായുളള പ്രധാനമന്ത്രിയുടെ സംഭാഷണങ്ങളിൽ പലപ്പോഴും അദ്ദേഹം നരേന്ദ്രമോദി ആപ്പിനെക്കുറിച്ചു പരാമർശിക്കാറുണ്ട്. പ്രധാനമന്ത്രിയോടു സംവദിക്കുവാനും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അടുത്തറിയുന്നതിനും പൊതുജനങ്ങൾക്ക് സഹായകമായ ഒന്നെന്ന നിലയിലാണ് അദ്ദേഹം ഇതിനേക്കുറിച്ച് പറയാറുളളത്. നരേന്ദ്രമോദി ആപ്പ് വികസിപ്പിച്ചതോ, നിലനിർത്തുന്നതോ പ്രധാനമന്ത്രിയുടെ ഓഫീസോ, കേന്ദ്രസർക്കാരോ അല്ലെന്നും മനീഷ് സിസോദിയയ്ക്കു ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ, ട്വിറ്റർ തുടങ്ങിയവയോടൊപ്പം അദ്ദേഹവുമായി സംവദിക്കുന്നതിന് ഈ മൊബൈൽ ആപ്പും ജനങ്ങൾ ഉപയോഗിക്കുന്നുവെന്നതിലുപരി ഇതിന്റെ നിർമ്മാണത്തിലോ, നടത്തിപ്പിലോ പ്രധാനമന്ത്രിയുടെ ഓഫീസിന് യാതൊരു ചുമതലയുമില്ലെന്നും ഇതു വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാതിനു മുൻപായി പരസ്യങ്ങൾ കേൾപ്പിക്കുന്നതിനോടു പോലും പ്രധാനമന്ത്രിക്കു വിയോജിപ്പായിരുന്നുവെന്ന് അടുത്തിടെ ഒരു മുതിർന്ന ആകാശവാണി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.
മൻകി ബാത് പരിപാടിയിലൂടെ വൻ ലാഭമാണ് ആകാശവാണിക്കു നേടാനായത്. പരിപാടിയുടെ അവതരണത്തിനായി ആകാശവാണിക്ക് പ്രത്യേകിച്ച് ചിലവുകളൊന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2015-2016 സാമ്പത്തികവർഷത്തിൽ മാത്രം ഈ പരിപാടിക്കു ലഭിച്ച പരസ്യത്തിൽ നിന്നും ആകാശവാണിക്കു ലഭിച്ച വരുമാനം 4.78 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.