കൊൽക്കൊത്ത: കോടതിയലക്ഷ്യത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സുപ്രീം കോടതി തനിക്കു 14 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൊൽക്കൊത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കർണൻ.
വാറന്റ് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് തനിക്ക് 14 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ജസ്റ്റിസ് കർണന്റെ ആവശ്യം. കോടതി വാറന്റ് പുറപ്പെടുവിച്ചതിലൂടെ തനിക്ക് അപകീർത്തിയുണ്ടായതായും കർണൻ ആരോപിച്ചു. ജുഡീഷ്യറിയിലെ അഴിമതിക്കെതിരേ നാപടിയെടുക്കേണ്ട കോടതി പക്ഷേ അഴിമതി ചൂണ്ടിക്കാട്ടിയ തനിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് കർണൻ പറഞ്ഞു. ഏഴു ദിവസത്തിനകം നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം നൽകാത്ത പക്ഷം കടുത്ത നടപടി സ്വീകരിക്കുമെന്നും കർണൻ കോടതിക്കു നൽകിയ മറുപടിയിൽ വ്യക്തമാക്കി.
അതേസമയം കർണനെതിരേയുളള അറസ്റ്റ് വാറന്റ് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ചില കാരണങ്ങളാൽ വാറന്റ് സ്വീകരിക്കുന്നത് താൻ നിഷേധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിമാരുടെ നടപടി ദളിത് ജഡ്ജിയായ തന്നെ അപമാനിക്കുന്ന തരത്തിലാണെന്നും ജസ്റ്റിസ് കർണൻ പറഞ്ഞു.