പനാജി: ഗോവയിൽ മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് നിയമ സഭയിൽ വിശ്വാസ വോട്ട് തേടും. സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുക.
നാൽപ്പതംഗ നിയമസഭയിൽ ഇരുപ്പത്തിരണ്ട് എംഎൽഎമാരുടെ പിന്തുണയുമായാണ് മനോഹർ പരീക്കർ ഇന്ന് വിശ്വാസവോട്ട് തേടുന്നത്. 13 അംഗങ്ങളുള്ള ബിജെപി ഇതിനോടകം തന്നെ മൂന്ന് എംഎൽഎമാർ വീതമുള്ള എംജിപി, ജിഎഫ്പി എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. മൂന്ന് സ്വതന്ത്രർ കൂടി പിന്തുണക്കുന്നതോടെ മനോഹർ പരീക്കർക്ക് വിശ്വാസവോട്ടെടുപ്പിൽ വിജയം ഉറപ്പാകും.
കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇന്ന് സഭ വിളിച്ച് ചേർക്കാൻ കോടതി ഗവർണറോട് ആവശ്യപ്പെട്ടത്. 17 എംഎൽഎമാരുള്ള കോൺഗ്രസ് എംഎൽഎ മാരുടെ പിന്തുണയുമായി ഗവർണറെ കാണുന്നതിന് പകരം കോടതിയെ സമീപിച്ചതിനെ വിമർശിച്ച സുപ്രീംകോടതി സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മനോഹർ പരീക്കറോട് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാരുണ്ടാക്കുന്നതിൽ വീഴ്ചവരുത്തിയ ദേശീയ നേതാക്കൾക്കെതിരേ വിമർശനവുമായി ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ സമീപിച്ചു. സർക്കാർ രൂപികരണത്തിനായി ഹൈക്കമാന്റ് നിയോഗിച്ച എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങ് അടക്കമുള്ള നേതാക്കൾക്കെതിരെയാണ് എംഎൽഎമാർ രംഗത്തെത്തിയിരിക്കുന്നത്.