കൊല്ലം : ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനാകാതെ റവന്യൂ അധികൃതർ . ഒരു മതമൗലികവാദ സംഘടനയോടൊപ്പം ചേർന്ന് കയ്യേറ്റക്കാർക്ക് വേണ്ടി നിലകൊണ്ട സിപിഎം റവന്യൂ അധികൃതരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കൽ അട്ടിമറിക്കുകയായിരുന്നു. പോലീസും കാഴ്ച്ചക്കാരായതോടെ വിശ്വാസികളും ക്ഷേത്ര ഭരണ സമിതിയും നിസ്സഹായരായി.
നേരത്തെ മുപ്പത്താറ് ഏക്കറോളം ഭൂമി ഉണ്ടായിരുന്ന ക്ഷേത്രമാണ് ചക്കുവള്ളീ പരബ്രഹ്മ ക്ഷേത്രം . പലവിധത്തിൽ കയ്യേറ്റം ഉണ്ടായതോടെ ഭൂമി ഇപ്പോൾ പതിനൊന്നേക്കർ മാത്രമായി . തുടർന്നാണ് വിശ്വാസികളും ദേവസ്വം അധികൃതരും ക്ഷേത്രോപദേശക സമിതിയും ടൗണിലുള്ള ക്ഷേത്ര ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നത്.
1978 മുതലുള്ള വിശ്വാസികളുടെ നിയമ പോരാട്ടമാണ് ഹൈക്കോടതി വിധിയിലൂടെ ഫലം കണ്ടത്. എന്നാൽ കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ മതമൗലിക വാദ സംഘടനയെ പിന്തുണച്ച് സിപിഎം രംഗത്തെത്തിയതോടെ വിശ്വാസികളുടെ പോരാട്ടം പരാജയപ്പെടുന്ന അവസ്ഥയിലാണ് .
കടകൾ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുത്ത് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഉത്തരവിട്ടത് . എന്നാൽ കെ സോമപ്രസാദ് എം പി യുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകരും മതമൗലികവാദ സംഘടനയുടെ പ്രവർത്തകരും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
പോലീസ് സംരക്ഷണം നൽകാനെത്തിയെ ഡിവൈഎസ്പി ബി കൃഷ്ണകുമാർ അഴകൊഴമ്പൻ നിലപാടെടുത്തതോടെ റവന്യൂ അധികൃതരും നിസ്സഹായരായി.. ഒടുവിൽ ക്ഷേത്രത്തിനെതിരെയുള്ള സിപിഎം – മതമൗലികവാദ സംഘടന അച്ചുതണ്ടിന്റെ നീക്കം താത്കാലികമായി വിജയിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് വന്നതോടെ സ്വമേധയാ ഒഴിയാൻ പലരും തയ്യാറായെങ്കിലും സിപിഎമ്മിന്റെ നിർദ്ദേശമനുസരിച്ച് തുടരാൻ നിർബന്ധിതരാവുകയായിരുന്നു . ക്ഷേത്രഭൂമി കയ്യേറ്റത്തിനനുകൂലമായുള്ള സിപിഎമ്മിന്റെ നീക്കം വിശ്വാസികളുടെ ശക്തമായ എതിർപ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട് .
എല്ലാ ജനങ്ങളേയും ഒരുപോലെ കാണാത്ത സോമപ്രസാദ് എം പി , സ്ഥാനം രാജിവെക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട് . ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വിശ്വാസികളും ഹിന്ദു സംഘടനകളും ക്ഷേത്രം അധികൃതരും വ്യക്തമാക്കി .