ന്യൂഡൽഹി: കശ്മീർ ലിബറേഷൻസ് ഫ്രണ്ട് നേതാവ് യാസിൻ മാലിക്കിനും, വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗീലാനിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. സംശയകരമായ പണമിടപാടുകളുടെയും, വിദേശ ഇടപാടുകളുടെയും പശ്ചാത്തലത്തിലാണ് സമൻസ് അയച്ചത്.
2001, 2002 വർഷങ്ങളിലായി നടന്ന രണ്ട് ഇടപാടുകളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിട്ടുളളത്. 2002ൽ 10,000 യു.എസ് ഡോളർ ഹൈദർപോരയിലുളള ഗീലാനിയുടെ വീട്ടിൽ നിന്നും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ റെയിഡ് ചെയ്ത് പിടിച്ചിരുന്നു. ഈ പണത്തിന്റെ സ്രോതസ്സ് അധികൃതരെ ബോദ്ധ്യപ്പെടുത്തുന്നതിലും, തൃപ്തികരമായ വിശദീകരണം നൽകുന്നതിനും ഗീലാനി പരാജയപ്പെട്ടിരുന്നു.
സമാനമായ രീതിയിൽ 2001ൽ മുസ്താഖ് അഹമ്മദ് ദർ, ഇയാളുടെ ഭാര്യ ഷാസിയ റസൂൽ എന്നിവരുടെ വീട്ടിൽ പൊലീസ് നടത്തിയ റെയിഡിൽ ഒരു ലക്ഷം ഡോളറും കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ നേപ്പാൾ സ്വദേശിയായ ഒരാൾ ഈ പണം യാസിൻ മാലിക്കിനു കൈമാറുന്നതിനായി തന്നെ ഏൽപ്പിച്ചതാണെന്ന് ഇയാൾ പൊലീസിനു മൊഴി നൽകിയിരുന്നു.
ഈ കേസുകളുടെ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇരുവർക്കും ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.