കോഴിക്കോട്: മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിൽ ബോണ്ട് വ്യവസ്ഥ റദ്ദാക്കുക, ബിരുദാനന്തര ബിരുദമുളള ഡോക്ടർമാരെ മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ അനിശ്ചിതകാല സമരമാരംഭിച്ചിരിക്കുന്നത്. ബിരുദ പഠനത്തിനും സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾക്കും ശേഷം ആറു വർഷമാണ് ബോണ്ട് വ്യവസ്ഥയിൽ ഇവർ ജോലി ചെയ്യേണ്ടിവരുന്നത്. ഇക്കാലയളവിൽ യാതൊരാനുകൂല്യങ്ങലും ഇവർക്ക് ലഭിക്കുന്നുമില്ലെന്നാണ് പരാതി.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഒ.പി വിഭാഗത്തിന്റെ പ്രവർത്തനത്തെ സമരം ഭാഗികമായി സ്തംഭനാവസ്ഥയിൽ ആക്കിയിരിക്കുകയാണ്. പക്ഷെ ഐ.സി.യു അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ പി.ജി ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല്യ തീരുമാനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിൽ, അത്യാഹിത വിഭാഗമടക്കമുളള വിഭാഗങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
ഇന്നു വൈകുന്നേരം ചേരുന്ന കോ ഓർഡിനേഷൻ കമ്മിറ്റി ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.