ഇംഫാൽ: മണിപ്പൂരിൽ ബിജെപിയുടെ ആദ്യ സർക്കാർ ഇന്ന് അധികാരമേൽക്കും. സർക്കാർ രൂപീകരിക്കാൻ ഗവർണർ നജ്മ ഹെപ്തുള്ള ബിജെപി നേതാവ് ബിരേന്‍ സിംഗിനെ ക്ഷണിച്ചു. 60 അംഗ നിയമസഭയിൽ 32 പേരുടെ പിന്തുണയുമായാണ് സർക്കാർ ഇന്ന് അധികാരമേൽക്കുന്നത്. ബീരേന്‍ സിംഗിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അമിത് ഷാ പങ്കെടുക്കും.
വടക്കു കിഴക്കന്‍ സമസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങൾ ഒന്നാകെ തിരുത്തിയാണ് അസമിനും അരുണാചൽ പ്രദേശിനും പിന്നാലെ മണിപ്പൂരിലും ബിജെപി ഇന്ന് അധികാരമേൽക്കുന്നത്. മണിപ്പൂരിലെ 60 അംഗ നിയമസഭയിൽ 32 പേരുടെ പിന്തുണയുമായാണ് ബീരേൻ സിംഗ് സർക്കാർ ഇന്ന് അധികാരമേൽക്കുന്നത്. ഉച്ചയ്ക്ക് 1 മണിക്കാണ് സത്യപ്രതിജ്ഞ.
ഇന്നലെ പാർട്ടി നേതാക്കൾക്കും എംഎൽഎ മാർക്കും ഒപ്പം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ ബീരേന്‍ സിംഗ് അനുമതി തേടിയിരുന്നു. എൻസിപിയുടെ 4, എൽജെപി, ടിഎംസി, കോൺഗ്രസ് സ്വതന്ത്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തെ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നാലുപേർ ഗവർണറെ കണ്ട് ബിജെപിയെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു.
കോൺഗ്രസിന് 28 അംഗങ്ങൾ ഉണ്ടെങ്കിലും മന്ത്രിസഭ രൂപീകരീക്കാനുള്ള പിന്തുണ നേടാനായില്ല. കോൺഗ്രസ് നേതാവും, മുഖ്യമന്ത്രിയും ആയിരുന്ന ഒക്രം ഇബോബി സിംഗ് ഇന്നലെ രാവിലെ രാജി നൽകിയിരുന്നു. കോൺഗ്രസ് സർക്കാരിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മനം നൊന്ത് ഒരു വർഷം മുന്‍പാണ് ബിരേൻ സിംഗ് ബിജെപിയിൽ എത്തിയത്. മണിപ്പൂരിൽ കൂടി ബിജെപി സർക്കാർ അധികാരത്തിലേറുന്നതോടു വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അപ്രസക്തമാവുകയാണ്.