റിയാദ്: ഈ വർഷത്തെ ഹജ്ജ് ചെലവേറും. ഹജ്ജ് വേളയിൽ ഹാജിമാർ താമസിക്കുന്ന ടെന്റുകളുടെ വാടക കുത്തനെ ഉയർന്നതാണ് ചെലവ് വർദ്ധിക്കുവാൻ കാരണം. ഇത്തവണ തീർത്ഥാടകരുടെ സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഹജ്ജ് വേളയിൽ താമസിക്കേണ്ട മിനയിലെയും, അറഫായിലെയും, മുസ്ദലിഫയിലെയും ടെന്റുകളുടെ വാടകയാണ് കുത്തനെ ഉയർന്നത്. 850 റിയാൽ ഉണ്ടായിരുന്ന വാടക 1050 ആയി ഉയർന്നിരിക്കുകയാണ്. മക്കയിലും മദീനയിലും ഇന്ത്യൻ ഹാജിമാർക്കുളള പാർപ്പിട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി വരുന്നവരുടെ മദീനയിലെ താമസത്തിന് മാർക്കസിയയിലാണ് സ്ഥലം കണ്ടെത്തിയത്. ഇത് തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമായിരിക്കും.
1,25,000 ഹാജിമാർ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും 45,000 തീർത്ഥാടകർ സ്വാകാര്യ ഏജൻസികൾ വഴിയും ഹജ്ജിനെത്തും. ഹജ്ജ് കമ്മറ്റി വഴി വരുന്നവർക്ക് മറ്റുളളവരെക്കാൾ ചെലവു കുറയുകയും, മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുകയും ചെയ്യും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി വരുന്നവർക്ക് എക്കാലത്തും പരാതി പ്രളയമായിരിക്കും. സ്വകാര്യ ഏജന്റുമാർ ഹാജിമാർക്ക് നൽകുന്ന വാഗ്ദാനങ്ങളിൽ പലതും പാലിക്കാത്തതാണ് ആക്ഷേപങ്ങൾക്ക് ഇടവരുത്തുന്നത്. ഇത്തവണ കുറ്റമറ്റ സംവിധാനങ്ങളായിരിക്കും ഹാജിമാർക്കായി ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.