കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. സുനി രണ്ടാമതു വക്കാലത്തു നൽകിയ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുന്നതിനാണ് ഹൈക്കോടതി പൊലീസിന് അനുമതി നൽകിയത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോൺ, മെമ്മറി കാർഡ്, സിം കാർഡ് എന്നിവ അഭിഭാഷകനെ ഏൽപ്പിച്ചെന്ന് പൾസർ സുനി പൊലീസിനു മൊഴി നൽകിയിരുന്നു. ആക്രമണ സമയം സുനി ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം അഭിഭാഷകന്റെ ഓഫീസിൽ നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് വലിച്ചെറിഞ്ഞെന്നും സുനി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാനായിരുന്നില്ല. എന്നാൽ ഈ ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു പകർത്തിയതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭിഭാഷകനിൽ നിന്നും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിക്കുന്നത്.
ഇതിനിടെ മൊഴി നൽകാൻ ഹാജരാകണമെന്നു കാണിച്ച് പൊലീസ് നൽകിയ നോട്ടീസിനെതിരേ പ്രതീഷ് സമർപ്പിച്ച ഹർജ്ജി കോടതി തളളി. അഭിഭാഷകനും കക്ഷികളുമായുളള ഇടപാടുകൾ ചോദ്യം ചെയ്യാൻ പൊലീസിന് അധികാരമില്ലെന്ന നിലപാടാണ് പ്രതീഷ് കോടതിയിൽ സ്വീകരിച്ചത്. അതേസമയം സാക്ഷിയെന്ന നിലയിൽ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായാണ് പൊലീസ് നോട്ടീസ് നൽകിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ സാഹചര്യം പരിഗണിക്കുമ്പോൾ ഈ ആവശ്യം തളളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി.