തൃശ്ശൂർ: പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തിൽ ശുചിമുറിയില്‍ നിന്നും കോളേജിലെ ഇടിമുറിയെന്നറിയപ്പെടുന്ന സ്ഥലത്തു നിന്നും ലഭിച്ച രക്തസാമ്പിളുകള്‍ ജിഷ്ണുവിന്റെതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു.
നേരത്തെ ഫോറൻസിക് പരിശോധനയിൽ ഇക്കാര്യം വ്യക്തമായിരുന്നു. നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിയ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കും.
ജിഷ്ണുവിന്രെ രക്തഗ്രൂപ്പായ ഒ പോസിറ്റീവ് തന്നെയാണ് ഇടിമുറിയിൽ നിന്നും ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ലഭിച്ച രക്തമെന്ന് ഫോറൻസിക് പരിശോധനാ ഫലം വന്നിരുന്നു. ഇത് ജിഷ്ണുവിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനായുളള ഡി.എൻ.എ പരിശോധനയ്ക്കായാണ് മാതാപിതാക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചത്.
തൃശൂരിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിയാണ് രക്തസാമ്പിൾ ശേഖരിച്ചത്. ഇത് തൃശൂർ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ ശേഷമേ ഡി.എൻ.എ പരിശോധന എവിടെ വേണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. പരാതികൾ നിരവധി നൽകിയിട്ടും രണ്ടര മാസം മുമ്പ് നടന്ന സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പൊലീസ് കേസന്വേഷണത്തിൽ തെറ്റിദ്ധാരണ പടർത്തുന്നുണ്ടെന്നുകൂടി ആരോപണമുയരുന്ന സാഹചര്യത്തിൽ പൊലീസ് കാക്കിയുടെ വില കാണിക്കണമെന്നാണ് ജിഷ്ണുവിന്റെ അമ്മയുടെ പ്രതികരണം.
മർദ്ദനത്തിനിരയായാണ് ജിഷ്ണുവിന്റെ മരണമെന്ന് ബന്ധുക്കളാരോപിക്കുന്ന സാഹചര്യത്തിൽ കേസന്വേഷണത്തിലെ തന്നെ നിർണ്ണായക ഘടകമാവുകയാണ് ഡി.എൻ.എ പരിശോധന.