രഞ്ജിത്ത് ജി കാഞ്ഞിരത്തിൽ
ഫോണിലും ഫേസ്‌ബുക്ക് കമന്റുകളിലും മെസഞ്ചറിലും ഒക്കെ അങ്കമാലി ഡയറിയുടെ ആരാധകരുടെ വകയായി കഴിഞ്ഞ രണ്ടു ദിവസം ഞാൻ നേരിട്ടത് അസഭ്യം അശ്ലീലം ഭീഷണി പരിഹാസം നിന്ദ എന്നിവയുടെ കേട്ടാലറക്കുന്ന നിലവാരത്തിലുള്ള പ്രയോഗമായിരുന്നു . എന്റെ കയ്യിലെ പണവും എന്റെ സ്വന്തം സമയവും മുടക്കി ഒരു സിനിമ കണ്ടപ്പോൾ ആ സിനിമയേക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞു എന്നതാണ് ഞാൻ ചെയ്ത കുറ്റം. .ആ ലേഖനമിപ്പോഴും ലൈവാണ്.സിനിമ തീയറ്ററിലും ഉണ്ട്. തെറിയഭിഷേകം നടത്തി മൂർച്ഛ കൈവരിച്ച ഒരാൾ പോലും എന്റെ ആരോപണത്തെ ഖണ്ഡിച്ചതായി കണ്ടില്ല,പകരം തെറി, തെറി, വീണ്ടും തെറി, പിന്നെയും തെറി എന്ന സ്റ്റൈലിലാണ് കാര്യങ്ങൾ. അങ്കമാലി ഡയറി വിട്ടിട്ടു എന്നെ ജനിപ്പിച്ച സമയത്തെക്കുറിച്ചാണ് ചർച്ച.ആ സമയത്ത് നടാമായിരുന്ന ഫല വൃക്ഷങ്ങളുടെ കണക്കെടുക്കുന്നു ചില പ്രകൃതി സ്നേഹികൾ.മറുപടി അവിടെ നിന്നും തുടങ്ങാം.
വായനക്കാരെ/പ്രേക്ഷകരെ …
നിങ്ങൾ മഹാനഗരങ്ങളിൽ ഓടയിൽ കിടക്കുന്ന പന്നിയെ കണ്ടിട്ടുണ്ടോ..? അല്ലെങ്കിൽ പന്നിഫാമുകളിൽ പോയിട്ടുണ്ടോ.? അമേധ്യത്തിലും ചെളിയിലും മദിച്ചുപുളച്ചു നടക്കുന്ന ആ ഭൂദാരങ്ങളെ നോക്കി നാമൊന്നു ചലിച്ചാൽ അവ നമ്മുടെ നേരെ പോരിന് വരും. പരമാവധി നമ്മെ പ്രകോപിപ്പിക്കാൻ നോക്കും.മപ്പു കടിച്ചും പേശി ചലിപ്പിച്ചും യുദ്ധപ്രഖ്യാപനം നടത്തും.കിടക്കുന്ന കൂടു തകർക്കാനോ ഉള്ള ഓടയിൽ നിന്ന് കയറാനോ അവർ ശ്രമിക്കാറില്ല.പകരം യുദ്ധത്തിനായി ശുഭ്ര വസ്ത്ര ധാരികളായ നാം അങ്ങോട്ട് ,ആ പോത്രികൾ നിൽക്കുന്ന അമേധ്യക്കിടങ്ങുകളിലേക്കു ചെല്ലണം.ആ പന്നികളുടെ നിലപാട് തറയിൽ നിന്നുകൊണ്ട് വേണം നാം അവരോടു യുദ്ധം ചെയ്യാൻ.തമാശയെന്തെന്നോ.?നഗരത്തിലെ അഴുക്കു ചാലുകൾ മുതൽ നക്ഷത്രഫാമുകൾ വരെ പന്നിക്കു ഒരേ സ്വഭാവമാണ്.നമ്മുടെ ധവള വേഷത്തിൽ അവന്റെ ശരീരത്തെ അമേധ്യം പുരട്ടുക എന്നതാണ് ഏകമുഖ അജണ്ട.വരാഹകുലജാതരായ ഈ ഇരുകാലി അസഭ്യ സാഹിത്യകാരന്മാരും ഉദ്ദേശിക്കുന്നത് അത് തന്നെയാണ് .ഉന്നയിച്ച വിമർശങ്ങൾ തൊടാതെ പാരമ്പര്യമായി ലഭിച്ച സൂകരസ്വത്വം എടുത്ത് വിമര്ശകന്റെ ശരീരത്തെ അസത്താക്കുക.തങ്ങളുടെ മുൻ തലമുറയിലെങ്ങോ ഉള്ള ആ വരാഹ പിതാമഹർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക..നിങ്ങളുടെ തെറികളെ പ്രതിരോധിക്കാൻ ഒട്ടൊന്നു ശ്രമിച്ചാൽ സാധിച്ചേക്കും.അങ്ങിനെ ചെയ്‌താൽ അഴുക്കു പുരളുക എന്റെ ശുഭ്രതയിലായിരിക്കും. സിനിമയെപ്പറ്റി ഉന്നയിക്കപ്പെട്ട വിമർശനങ്ങൾ വിസ്മൃതിയിലാകും,പകരം തെറി ചർച്ച ചെയ്യും. അതുകൊണ്ട് അസഭ്യം പറഞ്ഞ എല്ലാ സൂകരകുമാരന്മാർക്കും നല്ല നമസ്കാരം.
അടുത്ത പ്രധാന പ്രതിഷേധം അങ്കമാലി സ്വദേശികളുടെ വകയാണ്
അങ്കമാലി ഒരു ചെറുകിട പട്ടണമാണെന്നു പറഞ്ഞതാണവരുടെ പ്രകോപനം.ഒരിക്കൽ കൂടി അതേ വാക്കുകൾ ആവർത്തിക്കുന്നു. പള്ളിക്കൂടത്തിൽ തെറി മാത്രം പഠിച്ച, തെറി ശീലവും രീതിയുമാക്കിയവർക്ക് അറിയുമോ എന്നറിയില്ല മലയാള സാഹിത്യത്തിൽ ഒരു മുക്തകമുണ്ട്.
“പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ;
തട്ടിൻപുറത്താഖു മൃഗാധിരാജൻ;
കാട്ടാളരിൽ കാപ്പിരി കാമദേവൻ;
കട്ടക്കയം ക്രൈസ്തവകാളിദാസൻ”
പൊട്ടക്കുളം ശാന്ത സമുദ്രമെന്നും അവിടെയുള്ളത് നീല തിമിംഗലമെന്നും കാണുന്ന കടൽച്ചൊറിയെല്ലാം മൈനാകപർവ്വതമെന്നും വാഴ്‌ത്തിപ്പാടുകയോ ധരിച്ചു വശാകുകയോ ചെയ്തോളൂ.അത് വസ്തുതയാണെന്നു മറ്റുള്ളവർ അംഗീകരിക്കണമെന്നു ശാഠ്യം പിടിക്കരുതെന്നുമാത്രം. രാഷ്‌ട്രീയത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള ഉദാത്തമായ ഒരു ചൊല്ലുണ്ട്.”ഒരു ജനത അവർക്കർഹതപ്പെട്ട നേതാവിനെ തിരഞ്ഞെടുക്കുന്നു”, എന്ന്.അതേപോലെ ഒരു ദേശം അതിനര്ഹതപ്പെട്ട ലോഗോയും തിരഞ്ഞെടുക്കും.അങ്കമാലി എന്നെ ദേശത്തിനു അർഹതപ്പെട്ട ലോഗോ ഏതാണ്.? അത് അദ്വൈതകാരനായ ലോകജേതാവായ, ദിഗ്‌വിജയിയായ, പ്രച്ഛന്നബുദ്ധനായ,വേദവേദാന്തവിജ്ഞാനപടുവായ, സർവജ്ഞപീഠജേതാവായ, സർവ്വതന്ത്രസ്വതന്ത്രനായ , പദവാക്യപ്രമാണപാരീണനായ, പരമതത്ത്വപ്രവക്താവായ, ജഗദ്ഗുരു ശ്രീ ആദിശങ്കരനാണോ., അതോ ചിത്രം അവകാശപ്പെടുന്ന പോലെ (അതൊരു അവകാശവാദം മാത്രമാണ് )മൂന്നരക്കോടിയുടെ നിത്യ വ്യാപാരം നടക്കുന്ന പന്നിയാണോ.?? തീരുമാനം നിങ്ങളുടെയാണ്.അതിന്റെ ഗുണ -ദോഷ ഭോക്താക്കളും നിങ്ങൾ തന്നെയാണ്.അങ്കമാലിയിലെ പബ്ലിക് ടോയ്‌ലെറ്റ് വരെ ഉദാത്തവൽക്കരിക്കുന്ന ഈ ചിത്രത്തിൽ ശ്രീശങ്കര കോളേജ് എന്ന ബോർഡോ,ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയോ ദൃശ്യമാകുന്നേയില്ല. നിങ്ങൾ എന്ത് തീരുമാനിച്ചാലും അങ്കമാലി റയിൽവേ സ്റ്റേഷനിൽ വെച്ചിരിക്കുന്ന, നിങ്ങൾ വിചാരിച്ചാൽ മാറ്റാൻ കഴിയാത്ത ബോർഡ് “അങ്കമാലി ഫോർ കാലടി” എന്ന് തന്നയാണ്..അതായത് അങ്കമാലിയിൽ വരുന്നവർ പോർക്കിറച്ചി വാങ്ങാൻ മാത്രമല്ല വരുന്നത് എന്നർത്ഥം.(ഒരു ദേശം എന്ന നിലയിൽ നിങ്ങൾ അമ്പേ പരാജയപ്പെട്ടിട്ടുണ്ട്..അതീ വരാഹ മഹിമാചിത്രമെടുത്ത് അഭിമാന സ്തംഭമായി ഉമ്മറത്ത് സ്ഥാപിച്ചത് കൊണ്ടല്ല.സംസ്കൃതസർവ്വകലാശാലയുടെ മുന്നിൽ,ജഗദ് ഗുരു ആദി ശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ചില അധികാരികൾ എതിർത്തപ്പോൾ നിങ്ങൾ അങ്കമാലിക്കാർ നിശ്ശബ്ദരായിരുന്നു,ശങ്കരന് വേണ്ടിയുയരാത്ത നാവും മുഷ്ടിയുമിപ്പോൾ പന്നിക്ക് വേണ്ടി ഉയർന്നിരിക്കുന്നു.,ഉറപ്പാണ് സുഹൃത്തുക്കളെ ഒരു ദേശത്തെ ജനത അവരർഹിക്കുന്ന നേതാവിനെ തിരഞ്ഞെടുക്കും.അവരർഹിക്കുന്ന ലോഗോയും ചരിത്രവും തിരഞ്ഞെടുക്കും.അങ്ങിനെ നിങ്ങൾ മുൻപ് ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുത്തു.ഇപ്പോളീ വരാഹ ചരിതവും.)
ക്രൈസ്തവ ബിംബങ്ങളുടെ അതി പ്രസരത്തെകുറിച്ചാണ് മറ്റൊരു പരാമർശം ഉണ്ടായിരുന്നത്.മുൻ ചിത്രമായ ആമേനിൽ മത സങ്കല്പമായ വിശുദ്ധനെ/ പുണ്യാളനെ വിപണനം ചെയ്യാൻ ശ്രമിച്ചു എന്നും തിരിച്ചറിഞ്ഞിരുന്നു. അതെല്ലാം ഒരു നഗ്‌ന സത്യമാണെന്നും ,അതിനെയെല്ലാം ഒരു വിഭാഗം ആൾക്കാർ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും,അതിലവർ നിഗൂഢമായ ആനന്ദം കണ്ടെത്തിയിരുന്നെന്നും പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന പോലെയാണ് ചിലരുടെ കമന്റുകൾ.തങ്ങൾ ഗൂഢമായി നടപ്പിലാക്കിയ ഒരു പദ്ധതി പൊളിയുമ്പോൾ ഉണ്ടാകുന്ന കോപമുണ്ടല്ലോ?അതെങ്ങിനെ തുള്ളിത്തുളുമ്പി പുറത്ത് വരുന്നുണ്ട്.എന്റെ പിതാവിനെയും കുടുംബത്തിലെ സ്ത്രീകളെയും നിരന്തരം സ്മരിക്കാനവർ സമയം കണ്ടെത്തി.ഓർക്കണം പൊതുവായ യാതൊന്നിലും ഇടപെടാതെ ചെറുപുഷ്പവും തിരുഹൃദയവും ക്രൂശിത രൂപവും പോസ്റ്റിയും ഷെയറിയും സൈബറിടത്തിൽ ഒളിച്ചിരുന്നവരാണിവർ.സംഘടനാരൂപമോ വർഗീയതയോ ഉണ്ടെന്നുള്ള സംശയത്തിന് കാരണം പോലും നൽകാതെ അവർ നമുക്കിടയിൽ നിശബ്ദം പ്രവർത്തിച്ചു എന്നത് എന്നെ അദ്‌ഭുതപ്പെടുത്തുന്നു ,.ആല്ല ഭയപ്പെടുത്തുന്നു ..
ഒരു പഴഞ്ചൊല്ലുണ്ട്.
എള്ളുണങ്ങുന്നത് എണ്ണക്ക് വേണ്ടി കുറുഞ്ചാത്തന്‍ ഉണങ്ങുന്നതോ.??
ഈ പഴംചൊല്ലിനെ അനുസ്മരിപ്പിക്കുന്നുണ്ട് മറ്റൊരു വിഭാഗത്തിന്റെ പ്രതികരണം,ജനം ടിവി സംഘി എന്നൊക്കെ കേട്ടപ്പോഴേക്കും നെറ്റും ഫുൾ ചാർജ് ആക്കി അവർ ജിഹാദിനിറങ്ങി. വിമർശിച്ചവന്റെ നെഞ്ചത്താണ് പൊരിഞ്ഞ പോരാട്ടം. തെറിയിലും ഒട്ടും പിന്നിലല്ല.എനിക്കവരോട് ചോദിക്കാനുള്ളത് മുകളിൽ ചോദിച്ച അതേ ചോദ്യമാണ്…അല്ല കോയാ എന്ത് കണ്ടിട്ടാ ങ്ങൾ ഈ പടപ്പുറപ്പാട്.അങ്കമാലി ഡയറിയിൽ അമ്പലം മാത്രമല്ല ങ്ങടെ പള്ളിയും ദൃശ്യമല്ല.മാത്രമോ ,കൂർക്കയിട്ടു വരട്ടിയ പോർക്കിറച്ചിയുടെ രുചിഭേദങ്ങളുടെ വർണാഭ ചിത്രണം, അതേറെയുണ്ട്.അക്ഷരാർത്ഥത്തിൽ പന്നിയിറച്ചിയുടെ മഹിമാഗാഥയാണീ ചിത്രം. വല്ലതും മനസ്സിലാകുന്നുണ്ടോ.?കാണുന്ന ഒളിയജണ്ടകൾക്കൊക്കെ വേണ്ടി ചാവേറാകാൻ പുറപ്പെടുമ്പോൾ അജണ്ട എന്ന വാക്ക് ഓർക്കണം.(ഒള്ളത് പറയാല്ലോ ….1999 മുതൽ ഇപ്പോൾ വരെ പറ്റുമ്പോഴൊക്കെ മാധ്യമവും പിന്നെ പ്രബോധനവും തേടിപ്പിടിച്ചു മനസ്സിരുത്തി വായിക്കുന്നത് കൊണ്ട് ഇപ്പോൾ അജണ്ട കണ്ടാൽ എനിക്ക് നല്ല നിശ്ച്യാ.ആ നിശ്ച്യമാണ് നിങ്ങൾക്കില്ല്യാണ്ട് പോയത്.) അതുകൊണ്ട് ജിഹാദിനിറങ്ങി വന്നവരോട് എനിക്ക് വിനീതമായ ഒരപേക്ഷയുണ്ട്..ഈ ചിത്രം തീയറ്ററിൽ പോയി ഒന്ന് കാണുക,വരാഹമാംസത്തിന്റെ മഹത്വീകരണത്തിൽ ഒന്നും തോന്നുന്നില്ല എങ്കിൽ ,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം ..നിങ്ങൾക്കും സമാധാനം ഉണ്ടാകട്ടെ.
കാണാമറയത്ത് നിൽക്കുന്ന ഇരയെ ട്രോളി കൊല്ലാൻ ഒരുങ്ങിറങ്ങിയ Troll വിദഗ്ധരാണ് അടുത്തത്. നന്നായിരുന്നു, ആസ്വദിച്ചു, ട്രോൾ എന്ന ഈ കല അങ്ങിനെ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ, ഭാവിയിലീ ഭാരതവർഷത്തിൽ എല്ലാ ഫൈൻ ആർട്സ് കോളേജുകളിലും ട്രോൾമേക്കിങ് ഒരു വിഷയമാകട്ടെ അങ്ങിനെ പത്രത്തിൽ, ചാനലിൽ, ഒക്കെ ട്രോൾ മേക്കർ എന്നൊരു ഉദ്യോഗം തന്നെ ഉണ്ടാകട്ടെ. ഒരൊറ്റ കാര്യം മാത്രം ഓർത്താൽ മതി..ട്രോളൊക്കെ നന്ന്..തീയിൽ കുരുത്തത് ട്രോളത്ത് വാടില്ല.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നേരിട്ട് പ്രതികരിച്ചതിൽ വളരെ സന്തോഷമുണ്ട്.ഞാൻ അംഗമല്ലാത്ത സിനിമ പാരഡീസോ ക്ലബ് എന്നൊരു എഫ് ബി ഗ്രൂപ്പിലെ ചർച്ചക്കിടെ (ഈ ഗ്രൂപ്പിൽ അംഗമാകാൻ റിക്വസ്റ് നൽകി..അത് നിരസിക്കപ്പെട്ടു..വീണ്ടും കൊടുത്തിട്ടുണ്ട് ) അദ്ദേഹം പറഞ്ഞതായിക്കേട്ട കമെന്റ് ഇങ്ങിനെയാണ് . “നല്ല മനോഹരമായ റിവ്യൂ .ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല നന്ദി.രഞ്ജിത്തിന് ജി. കാഞ്ഞിരത്തിനു സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം’ എന്നാണ് പരിഹാസരൂപേണ ലിജോ ജോസ് പെല്ലിശേരി സിപിസി ഗ്രൂപ്പില്‍ നടത്തിയ പ്രതികരണം.”
എന്റെ കുടുംബാംഗങ്ങളുടെ സുഖവിവരം ഞാൻ നന്നായി അന്വേഷിക്കുന്നുണ്ട് .അതുകൊണ്ടു തന്നെ അവർ സുഖമായിരിക്കുന്നു. എന്തായാലും താങ്കളുടെ അന്വേഷണങ്ങൾക്ക് നന്ദി. പരിഹാസം തിരിച്ചറിയുന്നു. കാരണം താങ്കളുടെ വാക്കുകളിൽ തുറന്നു കാട്ടപ്പെട്ടവന്റെ വൈക്ലബ്യം നിറഞ്ഞു നില്പുണ്ട്. അജണ്ട പൊളിഞ്ഞവന്റെ അവസ്ഥ മുഴച്ചു നില്പുണ്ട്. നല്ലൊരു ക്രാഫ്റ്റ് മാൻ ,പ്രതിഭ തന്നെയാണ് ലിജോ താങ്കൾ. ഒളിയജണ്ടകൾ പുറത്ത് വെച്ച് നഗ്ന പാദനായി അകത്ത് വരൂ. അല്ലാത്തപക്ഷം വിവാദങ്ങളിൽ വെന്ത ഒരങ്കമാലിയിലെ പോർക്കിറച്ചി വിജയിച്ചേക്കാം. അതെന്നും നിലനിൽക്കില്ല. അങ്കമാലിയുടെ അകിരാ കുറസോവയാണ് താങ്കൾ എന്നൊക്കെയുള്ള മുഖസ്തുതികളിൽ മയങ്ങിക്കൊള്ളു, അത് സ്വയം വിശ്വസിക്കുകയും ചെയ്തുകൊള്ളൂ. പക്ഷെ ഈ ചിത്രം റാഷമോൺ ആണെന്നൊന്നും അവകാശപ്പെടരുതെന്നൊരപേക്ഷയുണ്ട്. ഇന്ന് വാഴുന്നവർ നാളെ വീഴുന്ന, അങ്ങിനെ വീഴുമ്പോൾ ഇന്നലെ കീ ജയ് വിളിച്ച കൈകൾ മുഷ്ടി ചുരുട്ടി മുഖത്ത് ചേരുന്ന, പൊക്കിയുയർത്തിയവർ ആ ഉയരത്തിൽ നിന്ന് താഴേക്കിടുന്ന ഒരു വിചിത്ര ലോകമാണ് വെള്ളിവെളിച്ചം. അതിൽ താങ്കൾക്ക് നല്ലതു വരട്ടെ. ബാക്കിയെല്ലാം കർമ്മഫലം.
ശ്രദ്ധിച്ചു കാണുമോ എന്നറിയില്ല, സൈബറിടത്തിലെ പ്രധാന ഇടതുപക്ഷക്കാരോക്കെ നിശബ്ദത പാലിച്ചപ്പോൾ കളം നിറഞ്ഞാടിയത് സംഘികൾ എന്ന് വിളിക്കപ്പെടുന്നവരാണ്. ആക്രമണങ്ങൾ പലതും ജനം ടിവി റിവ്യൂ എന്ന വിശദീകരണത്തോടെ ആയിരുന്നു. ഒരു കാര്യം സ്പഷ്ടമാക്കട്ടെ. ഈ ആസ്വാദനം എഴുതിയത് ജനം ടിവി അല്ല. ഒരു സാദാ പ്രേക്ഷകനാണ്. അവൻ കണ്ടകാഴ്ചയാണ് വർണിച്ചത്. അത് പ്രസിദ്ധീകരിച്ചു എന്നതല്ലാതെ ജനം ടിവിക്കു ഇതിൽ പങ്കില്ല. കിട്ടിയ അവസരത്തിന് ചാനലിനോടുള്ള ദേഷ്യം തീർക്കാതെ നിങ്ങളുടെ അഭിപ്രായങ്ങൾ ഖണ്ഡനങ്ങൾ എഴുതി പ്രസിദ്ധീകരിക്കൂ.
നന്ദനം എന്ന സിനിമയെ ചൂണ്ടിയാണ് മറ്റൊരു വിഭാഗത്തിന്റെ മറുപടികൾ. ഒരു ഹിന്ദു തറവാട്ടിൽ നടക്കുന്ന കഥയായ നന്ദനം ഹൈന്ദവ ബിംബങ്ങളുടെ ധാരാളിത്തമുള്ള ഒരു ചിത്രം തന്നെയാണ്. അതും അങ്കമാലി ഡയറിയും തമ്മിൽ യാതൊരു താരതമ്യവുമില്ല. അവിടെ ക്യാമറ ഗുരുവായൂർ നടയിൽ പോലും യദാർത്ഥത്തിൽ വരുന്നതവസാനമാണ്, ബാക്കിയെല്ലാം സ്വപ്നവും, ഒരു ചെറു നഗരം മാത്രമായ ഗുരുവായൂരിന്റെ സാമൂഹ്യ രേഖയാണ് ആ ചിത്രം എന്നൊന്നും ആരും അവകാശപ്പെട്ടിട്ടില്ല. (അതിനു ബദലായി ഒരു നസ്രാണി നന്ദനം എടുക്കുന്നെങ്കിൽ അതിൽ പോലും അജണ്ടയുണ്ട്. വൺ ലൈൻ വായിച്ചു നോക്കൂ,നന്ദനത്തിന്റെ ക്രിസ്തീയ വേർഷൻ തന്നെയാണ് ആമേൻ, യേശുചരിതം കഥകളി, യേശു യോഗ , ഓം യേശു കൃസ്തായ നമഹ എന്നൊക്കെ വരുന്നില്ലേ , അതിന്റെ മറ്റൊരു പതിപ്പ് )
എന്നാൽ അങ്കമാലിയുടെ സാമൂഹ്യ ചിത്രണമാണീ ഡയറി. കഥ നടക്കുന്നത് പള്ളിവളപ്പിനുള്ളിലോ വീടിന്റെ ഉമ്മറത്തോ അൾത്താരയിലോ മാത്രമല്ല. പുറത്തുമാണ്. നഗരത്തിൽ, ബസ്സ്റ്റാൻഡിൽ, എല്ലായിടത്തും. നിങ്ങൾ നിങ്ങളുടെ ക്യാമറയും കൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ പള്ളിമണികളും ക്രൂശിത രൂപങ്ങളും കുരിശടികളും മാത്രമേ പതിയുന്നുള്ളൂ എങ്കിൽ, ഒരു ദേശത്തിന്റെ കഥ പറയുമ്പോൾ ഒരു വിഭാഗത്തിന്റെ കഥ ആയിപ്പോകുന്നു എങ്കിൽ, പണം മുടക്കി പടം കാണുന്നവനല്ല, എടുത്ത ക്യാമറക്കല്ല , അതിനു പിന്നിലെ തലച്ചോറുകൾക്കാണ് കുഴപ്പം. കുഴപ്പമുണ്ട്. അത് കൃത്യമായും വ്യക്തമായും തിരിച്ചറിയുന്നത് കൊണ്ട് ,അജണ്ട എന്ന വാക്കിന്റെ അർഥം നന്നായി അറിയാവുന്നതു കൊണ്ട്, രാജനഗ്നത പാരിലോതിയ പൈതലിന്റെ പിൻഗാമിയായി വിമർശിക്കും… വിമർശിച്ചു കൊണ്ടേയിരിക്കും.
നിങ്ങള്‍ നഗ്നനാണ് എന്നു പറയുമ്പോൾ തുണി പൊക്കിക്കാണിക്കാന്‍ നോക്കേണ്ട…!!!
ആ അഭ്യാസത്തിൽ നിങ്ങൾ പരാജയപ്പെട്ടു പോകും…
കാരണം നിങ്ങൾ നഗ്നനാണ്… നിങ്ങൾക്ക് പൊക്കിക്കാണിക്കാൻ ഒരു തുണിപോലുമില്ല…
വാൽക്കഷ്ണം
സെൻറ് മാർട്ടിൻ ഡി പോറസിനെക്കുറിച്ചു ചിത്രം പരാമർശിക്കുന്നുണ്ട്. കോതമംഗലത്ത് എൽദോമാർ കൂടുതൽ ഉള്ളത് പോലെ അങ്കമാലിയിൽ മാർട്ടിൻ ആണ് താരം, അങ്കമാലി മാർട്ടിൻ ഡി പോറസ് പള്ളി. ലോകത്തിൽ ആദ്യമായി പുണ്യവാളന്റെ പേരിൽ അദ്ദേഹം പുണ്യവാളനായി പ്രഖ്യാപിക്കുന്നതിനു മുന്നേ പണിത പള്ളിയാണ്. പ്രസ്തുത വിശുദ്ധൻ സസ്യാഹാരം അഥവാ വെജിറ്റേറിയനിസത്തിന്റെ കടുത്ത പ്രചാരകനായിരുന്നു. അദ്ദേഹത്തിന്റെ പേരും പറഞ്ഞാ പന്നിയിറച്ചിയുടെ ഈ മാഘമകം. അടുത്ത തവണ ഒരൽപ്പം കൂടി സൂക്ഷ്മതയോടെ ഗവേഷണം നടത്തണേ.
എൻ ബി
കിടി,കിരി,കോലം,ക്രോഡം,ഘൃഷ്ടി,ഘോണി,ദംഷ്‌ട്രി,പോത്രി,ഭൂദാരം,വരാഹം,സൂകരം, ഇവയൊക്കെ പന്നിയുടെ പര്യായ പദങ്ങളാണ്.
ജനം ടിവി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ തീർത്തും ലേഖകന്റെ മാത്രം അഭിപ്രായമാണ് . ജനം ടിവിയുടെ അഭിപ്രായമല്ല