മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ബി.ജെ.പിയും യു.ഡി.എഫും എൽ.ഡി.എഫും ഒരാഴ്ചക്കകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. അതേസമയം ഉപതിരഞ്ഞെടുപ്പിന് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുളള സമയം അവസാനിച്ചു. ഏപ്രില്‍ 12നാണ് തിരഞ്ഞെടുപ്പ്.
ജില്ല ഇനി പ്രചാരണത്തിന്റെ ചൂടിലേക്കാണെ കാലൂന്നുന്നത്. ഇ.അഹമ്മദ് എം.പി. അന്തരിച്ച സാഹചര്യത്തിലാണ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാന പാര്‍ട്ടികളെല്ലാം തന്നെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. താഴെ തട്ടിലുളള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
മുസ്ലീംലീഗ് നാളെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനാണ് സാദ്ധ്യതയെങ്കിലും കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് അനിവാര്യമാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ഈ മാസം 18ന് മുന്‍പായി പ്രഖ്യാപിക്കും. ബി.ജെ.പിയും ഒരാഴ്ചക്കുളളില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. തിരഞ്ഞെടുപ്പിന് ഒരു മാസം പോലും അവശേഷിക്കാത്ത സാഹചര്യത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രാഥമിക പ്രവര്‍ത്തനങ്ങളെല്ലാം സജീവമാക്കി.