ന്യൂഡൽഹി: മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയാകുന്നത് തടയണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കന്വേക്കർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടെന്നും ഇല്ലെന്ന് കോൺഗ്രസിന് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് കോടതിയെയും ഗവർണറെയും ധരിപ്പിക്കാതിരുന്നതെന്നും കോടതി പറഞ്ഞു.
40 അംഗ നിയമസഭയില്‍ 22 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പി.ക്കുള്ളത്. ബി.ജെ.പി.യുടെ 13 അംഗങ്ങള്‍ക്ക് പുറമെ, മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെയും എന്‍.സി.പി.യുടെ ഒരംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് ബി.ജെ.പി.ക്ക് ലഭിച്ചത്.
അതേസമയം മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും . വൈകുന്നേരം 5 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 10മന്ത്രിമാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.