കോട്ടയം: ക്യാമ്പസില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്ററുകള്‍ പതിച്ച എസ്.എഫ്.ഐയോട് മൃദുസമീപനവുമായി കോളേജ് മാനേജ്മെന്റ്. കോട്ടയം മാന്നാനം കെ.ഇ കോളേജിലാണ് വനിതാദിനത്തില്‍ അറപ്പുളവാക്കുന്ന വാക്കുകളോടെയുള്ള സ്ത്രീവിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സ്തീകളെ എത്രത്തോളം മോശമായി ചിത്രീകരിക്കാമോ അത്രതന്നെ മോശം പരാമര്‍ശങ്ങളാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. തികഞ്ഞ അശ്ലീലപദങ്ങൾ കുത്തിനിറച്ച സംസ്കാരത്തിനും, ആധുനിക സമൂഹത്തിനും അപമാനമായ പോസ്റ്ററുകളായിരുന്നു അവ. എന്നാല്‍ ഇതുവരെ എസ്.എഫ്.ഐ ഭരിക്കുന്ന കോളേജ് യൂണിയനെതിരെയോ നേതാക്കള്‍ക്കെതിരെയോ മാനേജ്മെന്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കും അദ്ധ്യാപികമാര്‍ക്കും പുല്ലു വിലയാണ് മാനേജ്മെന്റ് നല്‍കിയത്. നടിപടിയെടുക്കുന്നതിന് പകരം എസ്.എഫ്.ഐയുമായി സംവദിക്കുകയാണ് വേണ്ടതെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ബെന്നി തോട്ടനാനിയുടെ പക്ഷം. അശ്ലീലവാക്കുകള്‍ ഉപയോഗിച്ചതിനുപിന്നിലെ ചേതോവികാരം തിരക്കാനാണ് പ്രിന്‍സിപ്പലിന്റെ തീരുമാനം.
വനിതാ ദിനത്തിലാണ് ക്യാമ്പസിനുളളില്‍ കോളേജ് യൂണിയന്റെ പേരില്‍ സ്ത്രീ ശരീരത്തെ മോശമായി ചിത്രീകരിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീസമൂഹത്തെ അപമാനിച്ചുകൊണ്ട് അറപ്പുളവാക്കുന്ന വാക്കുകളാണ് പോസ്റ്ററുകളിലുടനീളം ഉണ്ടായിരുന്നത്. ആധുനിക യുഗത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലന്നാണ് എസ്.എഫ്.ഐയുടെ ന്യായീകരണം. വനിതാ അദ്ധ്യാപകര്‍ ഉൾപ്പെടെ പോസ്റ്ററിനെതിരെ പരാതിപ്പെട്ടെങ്കിലും പ്രിന്‍സിപ്പലോ മാനേജ്മെന്റോ പരാതി മുഖവിലയ്ക്കെടുത്തില്ല എന്നും പരാതിയുയരുന്നുണ്ട്.