സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്‍സലോണയ്‌ക്ക് തോൽവി. ഡിപോർട്ടിവല കൊരുണയാണ് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ബാഴ്‍സയെ പരാജയപ്പെടുത്തിയത്. അതേസമയം റയൽ ബെറ്റിസിനെ തോൽപിച്ച് റയൽ മഡ്രിഡ് പോയിന്‍റ് പട്ടികയിൽ മുന്നിലെത്തി.
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരേ മിന്നുന്ന പ്രകടനം കാഴ്ചവച്ച ബാഴ്‍സലോണയ്‌ക്ക് അടിപതറുന്ന കാഴ്ചയാണ് ഇന്നലെ സ്പാനിഷ് ലീഗിൽ കണ്ടത്. പ്രതിരോധ നിരയ്‌ക്കും ഗോൾക്കീപ്പർക്കും പിഴച്ചപ്പോൾ നാൽപ്പതാം മിനിറ്റിൽ ജോസെലുവിലൂടെ ഡിപോർട്ടിവോയുടെ ആദ്യ ഗോൾ.
നാൽപ്പത്തിആറാം മിനിട്ടിൽ സുവാരസിലൂടെ ബാഴ്സ ഗോൾ മടക്കിയെങ്കിലും
രണ്ടാം പകുതിയിൽ ബെർഗാന്‍റിനോസിന്‍റെ ഹെഡർ ബാഴ്സയ്‌ക്ക് കനത്ത പ്രഹരമായി.
അതേസമയം ബെറ്റിസിനെ പരാജയപ്പെടുത്തിയ റയൽ മഡ്രിഡ് ലീഗിലെ കിരീടപ്പോരാട്ടത്തിൽ വീണ്ടും മുന്നിലെത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്‍റെ ജയം. 24 ആം മിനിറ്റിൽ സനബരിയയിലൂടെയാണ് ബെറ്റിസ് മുന്നിലെത്തിയത്. 41 ആം മിനിറ്റിൽ ക്രിസ്റ്റ്യാനോയിലൂടെ സമനില പിടിച്ച മാഡ്രിഡിന് സെർജി റാമോസ് വിജയഗോൾ സമ്മാനിച്ചു.
ജയത്തോടെ 62 പോയിന്‍റുമായി റയൽ മഡ്രിഡ് ഒന്നാമതെത്തി. 60 പോയിന്‍റുള്ള ബാഴ്സയാണ് രണ്ടാമത്.