ന്യൂഡൽഹി: ഭാരതത്തിലെ ജനങ്ങൾ ജനാധിപത്യത്തെ ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു തിരഞ്ഞെടുപ്പിലെ വിജയത്തിന് നിരവധി ഘടകങ്ങളുണ്ടെങ്കിലും, ജനവികാരം ഇത്ര വ്യക്തമായി വരച്ചു കാട്ടുന്ന ഒരു വിജയം എല്ലാവരേയും ചിന്തിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതീയ ജനതാപാർട്ടിയുടെ ഡൽഹി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ പാർട്ടി കാഴ്ച്ച വച്ച അത്യുജ്ജ്വലവിജയത്തിനു ശേഷം ചേർന്ന ആദ്യ യോഗമായിരുന്നു ഇന്ന്. പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ നൂറാം ജന്മവാർഷികാഘോഷത്തോടു ചേർന്നു വന്നെത്തിയ ഈ തിരഞ്ഞെടുപ്പ് തങ്ങളെ സംബന്ധിച്ചിടത്തോളം വൈകാരികത നിറഞ്ഞതു കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ പ്രതിമയിൽ ഹാരാർപ്പണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
വോട്ടു നൽകിയോ ഇല്ലയോ എന്നതല്ല കാര്യം; സർക്കാർ എല്ലാവർക്കും വേണ്ടിയുളളതാണ്. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഒരുമിച്ചു മുന്നോട്ടു പോകാനുളളതാണ്. അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും സമ്മതിദായകർക്കു നന്ദിയറിയിച്ച പ്രധാനമന്ത്രി, ഒരു നല്ല നാളേയ്ക്കു വേണ്ടിയുളള ഒരവസരവും തങ്ങൾ പാഴാക്കിക്കളയില്ലെന്ന് ഉറപ്പു നൽകി. നാം പുതിയതാണ്, നമ്മുടെ പ്രവർത്തി പരിചയം പരിമിതമാണ്. അതുകൊണ്ടു തന്നെ തെറ്റുകൾ പറ്റാൻ സാദ്ധ്യതകളുമുണ്ട്. പക്ഷേ ഒരിക്കലും തെറ്റായ ഉദേശ്യത്തോടെ നമ്മൾ ഒന്നും ചെയ്യില്ല; പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ നേടിയ മികവാർന്ന വിജയത്തിന് ഭാരതീയജനതാപാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കും, അദ്ദേഹത്തിന്റെ ടീം അംഗങ്ങൾക്കും പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു.