പറ്റ്ന: ഉത്തർപ്രദേശിലും, ഉത്തരാഖണ്ഡിലും ഭാരതീയജനതാപാർട്ടി നേടിയ ഉജ്ജ്വലവിജയത്തെ മനസ്സു തുറന്നഭിനന്ദിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കറൻസി നിരോധനം രാജ്യത്തെ പാവപ്പെട്ടവർക്ക് സംതൃപ്തി നൽകിയെന്ന വസ്തുത പ്രതിപക്ഷപ്പാർട്ടികൾ മറന്നു പോയെന്നും പാർട്ടിയുടെ വിജയത്തിൽ അഭിനന്ദനമറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ സഖ്യം പോലെ കോൺഗ്രസ്-സമാജ്വാദി പാർട്ടി സഖ്യം ഉത്തർപ്രദേശിൽ ഗുണം ചെയ്തില്ലെന്നും നിതീഷ് കുമാർ ചൂണ്ടിക്കാട്ടി. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്കടുക്കുന്ന സമയത്ത് അനാവശ്യമായി കറൻസി നിരോധനത്തെ എതിർക്കേണ്ട ആവശ്യമില്ലായിരുന്നു. ധനികരെ മാത്രം പ്രതികൂലമായി ബാധിക്കുന്ന വിഷയമെന്ന നിലയിൽ പാവപ്പെട്ടവർ ഈ നീക്കത്തിൽ സംതൃപ്തരാണ്. മിക്ക പ്രതിപക്ഷപ്പാർട്ടികളും ഈ വസ്തുത കാണാതെ പോയെന്നും നിതീഷ് കുമാർ ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ ജനങ്ങളുടെ തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നതായി ജനതാദൾ യുണൈറ്റഡ് പാർട്ടി നേതാവ് ശരത് യാദവും വ്യക്തമാക്കി. ജനങ്ങളുടെ തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നു. ഉത്തർപ്രദേശിൽ നേടിയ വിജയത്തിന് ഭാരതീയജനതാപാർട്ടിയെ അഭിനന്ദിക്കുന്നു. പഞ്ചാബിൽ കോൺഗ്രസ്സും മികച്ച പ്രകടനം കാഴ്ച്ച വച്ചു. പഞ്ചാബിലെ ജനങ്ങളെയും ക്യാപ്ടൻ അമരിന്ദർ സിംഗിനെയും താൻ അഭിനന്ദിക്കുന്നതായി ശരത് യാദവ് മാദ്ധ്യമങ്ങളോടു പറഞ്ഞു.
ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന്റെ കണക്കു കൂട്ടലുകളെ തകിടം മറിച്ചു കൊണ്ട് 70 സീറ്റുകളിൽ 57 സീറ്റുകളും നേടി ബി.ജെ.പി അധികാരം പിടിച്ചപ്പോൾ ഉത്തർപ്രദേശിൽ 325 സീറ്റുകൾ നേടിക്കൊണ്ട് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച്ച വച്ചത്.