ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ആംആദ്മി പാർട്ടിക്ക് തിരിച്ചടിയായി സിഎജി റിപ്പോർട്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഡൽഹി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പരസ്യം നൽകിയതിന് പാർട്ടി 33 കോടി രൂപ ചെലവാക്കിയെന്ന് സിഎജി കണ്ടെത്തി. സുപ്രീംകോടതി നിർദേശങ്ങളെ അവഗണിച്ചുളള പ്രവൃത്തിയാണ് ആംആദ്മി പാർട്ടിയുടേതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിൽ മാത്രം ഭരണമുളള ആംആദ്മി പാർട്ടി, രാജ്യമൊട്ടുക്ക് സ്വാധീനം വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് മറ്റ് സംസ്ഥാനങ്ങളിൽ പരസ്യം നൽകിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് പാർട്ടിക്കായി ചെലവാക്കിയത് 33.40 കോടി രൂപ. ഇത്, രാഷ്ട്രീയ കക്ഷികളുടെ പരസ്യച്ചെലവിൽ സുപ്രീംകോടതി നൽകിയ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് കംപ്ല്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്ന് പാലങ്ങളുടെ നിർമ്മാണത്തിൽ 350 കോടി ലാഭിച്ചെന്ന പരസ്യത്തിനാണ് ഏറ്റവുമധികം പണം ചെലവഴിച്ചത്. പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. രണ്ട് പാലങ്ങളിൽ അപകടം ഒഴിവാക്കാനുളള കണ്ണാടി സ്ഥാപിക്കുന്ന ജോലിയാണ് നടന്നത്. ലാഭം കണക്കാക്കിയത് യാഥാർത്ഥ്യ ബോധമില്ലാതെയാണെന്നും റിപ്പോർട്ട് പറയുന്നു.
ആംആദ്മി പാർട്ടിയുടെ പ്രചാരണ ഏജൻസിയായ ശബ്ദത്തിനും വിമർശനമുണ്ട്. പത്രങ്ങളിലും മറ്റും പരസ്യം ചെയ്തതതിന്റെ ബില്ലുകൾ തയ്യാറാക്കിയതിൽ ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പാർട്ടി പരസ്യത്തിന് വേണ്ടി ചെലവാക്കിയത് ക്രമവിരുദ്ധമായാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോടികൾ പരസ്യത്തിന് ചെലവാക്കിയെങ്കിലും ഒരിടത്തും പച്ചപിടിക്കാത്തത് പാർട്ടിക്ക് നഷ്ടക്കച്ചവടവുമായി.