ഒബാമ ഭരണകൂടം നിയമിച്ച ഉദ്യോഗസ്ഥർക്കെതിരെ പുറത്താക്കൽ നടപടി തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപ്. അമേരിക്കയിലെ ഇന്ത്യൻ വംശജനായ പ്രീത് ബരാരയടക്കം 45 അറ്റോർണിമാരെ ട്രംപ് പുറത്താക്കി.
അമേരിക്കയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ വാൾസ്ട്രീറ്റ് ഉൾപ്പെടുന്ന ദക്ഷിണ ന്യൂയോർക്കിലെ അറ്റോർണിയായ പ്രീത് ബരാര, ട്വിറ്ററിലൂടെയാണ് തന്നെ പുറത്താക്കിയ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് രാജി ആവശ്യപ്പെട്ടെങ്കിലും പ്രീത് വഴങ്ങാത്തതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു.
അപ്രതീക്ഷിതമായാണ് പ്രീതിനെതിരായ നടപടി. മുൻ പ്രസിഡന്റ് ബരാക് ഒബാമ അറ്റോർണിയായി നിയോഗിച്ച പ്രീതിനെ ട്രംപ് അധികാരത്തിലേറിയപ്പോഴും സ്ഥാനത്ത് തുടരാൻ ആവശ്യപ്പെടുകയായിരുന്നു . വിസ ചട്ടലംഘനത്തിന് ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയെ അറസ്റ്റ് ചെയ്തതിലടക്കം ശക്തമായ നിലപാടാണ് പ്രീത് സ്വീകരിച്ചത്.
ഓഹരി വിപണിയിൽ കൃത്രിമം നടത്തിയ വാൾസ്ട്രീറ്റ് ഉദ്യോഗസ്ഥർക്കെതിരെയും സാമ്പത്തിക മാന്ദ്യത്തിന് കാരണക്കാരായ സ്ഥാപനങ്ങൾക്കെതിരേയും പ്രീത് ശക്തമായ ഇടപെടൽ നടത്തിയിരുന്നു.
അതേസമയം, ട്രംപിന്റെ പുറത്താക്കൽ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രീത് ഉൾപ്പടെ 40ഓളം അറ്റോർണിമാരെ ഒറ്റയടിക്ക് പുറത്താക്കാനുള്ള തീരുമാനത്തിൽ സർക്കാരിനകത്ത് തന്നെ പ്രതിഷേധം ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.