ന്യൂഡൽഹി: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഉജ്ജ്വലമായ വിജയം നേടി ഭാരതീയജനതാപാർട്ടി ഉത്തർപ്രദേശിൽ അധികാരത്തിലേക്കെത്തുന്നത്. അപ്രതീക്ഷിതമായ ഭൂരിപക്ഷമാണ് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വന്തമാക്കിയത്. ബി.ജെ.പിയുടെ നയങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ഉത്തർപ്രദേശടക്കമുളള സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ഭാരതീയ ജനതാപാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. നരേന്ദ്രമോദി സർക്കാരിന്റെ നോട്ടു നിരോധനം ജനങ്ങൾ അംഗീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാളെ ചേരുന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം യു.പി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും പാർട്ടി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചരിത്രവിജയം രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ അമേഠി, റായ്ബറേലി ജില്ലകളിലെ പത്തു നിയമസഭാമണ്ഡലങ്ങളിൽ ആറിലും ബി.ജെ.പിക്ക് മികച്ച വിജയം കൈവരിക്കാനായെന്നത് യു.പിയിൽ കോൺഗ്രസ്സിന്റെ അധഃപതനമാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ അർഹനായ മുഖ്യമന്ത്രിയെയാകും പാർട്ടി നിർദ്ദേശിക്കുകയെന്നും എല്ലാ സഖ്യകക്ഷികൾക്കും മന്ത്രിസഭാരൂപീകരനത്തിൽ തുല്യ പങ്കു നൽകുമെന്നും അദ്ദേഹം പറഞ്ഞു.