ചണ്ഡിഗഢ്: ഭീകരവാദസംഘടനയായ ജയ്ഷ് എ മുഹമ്മദ് തലവൻ മസൂദ് അസറുൾപ്പെടെ മൂന്നു പേരെ പഠാൻകോട്ട് സൈനികതാവളത്തിലുണ്ടായ ഭീകരവാദി ആക്രമണത്തിലെ പ്രഖ്യാപിത കുറ്റവാളികളായി കോടതി വിലയിരുത്തി. പഞ്ചാബിലെ മൊഹാലി നഗരത്തിലുളള പ്രത്യേക കോടതിയാണ് ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്.
കേസിൽ കഴിഞ്ഞ വർഷം മുതൽ വാദം കേൾക്കുന്ന, ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതിയാണ് അസറിനെക്കൂടാതെ ഇയാളുടെ സഹോദരൻ മുഫ്തി റൗഫ് അസ്ഗർ, ഷാഹിദ് ലത്തിഫ്, കാഷിഫ് ജാൻ എന്നിവരെയും ആക്രമണത്തിലെ പ്രഖ്യാപിത കുറ്റവാളികളായി വിധി പ്രസ്താവിച്ചത്.
ഇവർക്കെതിരേ ദേശീയ അന്വേഷണ ഏജൻസി നേരത്തേ തന്നെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യു.എന്നിന്റെ അന്താരാഷ്ട്ര തീവ്രവാദികളുടെ പട്ടികയിൽ മസൂദ് അസറിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ചൈന എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ കോടതിയുടെ കണ്ടെത്തൽ ശ്രദ്ധേയമാണ്.