കണ്ണൂര്‍: നഗരത്തില്‍ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സുശീല്‍കുമാറിനെ വെട്ടിപ്പരിക്കേല്പിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയുടെ കീഴിലുളള ക്വട്ടേഷന്‍ സംഘമാണെന്ന് ബി.ജെ.പി. മുഖംമൂടി ധരിച്ചെത്തി നടത്തിയ ആക്രമണത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന പതിവ് പ്രസ്താവനയുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ബി.ജെ.പി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.സുശീല്‍കുമാറിനെയും മറ്റ് രണ്ട് പ്രവര്‍ത്തകരെയും സി.പി.എം ക്രിമിനല്‍ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. മുഖംമൂടി ധരിച്ച് വടിവാളുകളുമായി ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് തളാപ്പ് ഭജന്‍മുക്കില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചത്. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്തുളള സ്ഥലത്താണ് സംഭവം.
ജില്ലയില്‍ നടന്നുവരുന്ന സമാധാനശ്രമങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് കുറ്റപ്പെടുത്തി. സംഭവത്തില്‍ കണ്ടാലറിയുന്ന ആറു പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. എന്നാല്‍ അക്രമികളിലാരെയും ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.