ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവർത്തകർ പുതിയ സമരത്തിന് വട്ടം കൂട്ടുമ്പോൾ സൈബർ ലോകത്ത് ചൂടേറിയ വാദ പ്രതിവാദങ്ങളാണ് നടക്കുന്നത്. സൈബറിടത്തിലെ സിപിഎം അനുഭാവികളും തീവ്ര ഇടതുപക്ഷക്കാരുമാണ് കടുത്ത വാക് പോര് നടത്തുന്നത് .
കിസ് ഓഫ് ലൗ ആക്ടിവിസ്റ്റ് സഹോദരിയെ പീഡിപ്പിച്ച വിവരം തനിക്കറിയാമെന്ന് ഒരു സിപിഎം അനുഭാവി പോസ്റ്റ് ചെയ്തതാണ് സംഭവത്തിന്റെ തുടക്കം . എന്നാൽ ഇതാരാണെന്ന് പറയണമെന്നാവശ്യപ്പെട്ട് കിസ് ഓഫ് ലവ് ആക്ടിവിസ്റ്റുകളും അവരെ പിന്തുണയ്ക്കുന്നവരും കൂട്ടമായി എത്തിയതോടെ പോസ്റ്റിട്ടയാൾ പ്രതിരോധത്തിലായി . സിപിഎമ്മിന്റെ സൈബർ വെട്ടുകിളി സംഘങ്ങൾ നിരന്ന് നിന്ന് പ്രതിരോധിച്ചിട്ടും ഒന്നും ശരിയായില്ല.
ഇത്തരം ഗുരുതരമായ കാര്യം എന്തുകൊണ്ട് മറച്ചു വയ്ക്കുന്നു എന്ന ചോദ്യത്തിനും പോസ്റ്റിട്ടയാൾക്ക് മറുപടിയില്ല . പോലീസിനെ അറിയിക്കൽ സ്വന്തം നിലയിൽ ചെയ്ത് കൊള്ളാമെന്നാണ് അദ്ദേഹം പറയുന്നത് എന്നാൽ ഇതെല്ലാം പച്ചക്കള്ളമാണെന്നും കിസ് ഓഫ് ലവ് ആക്ടിവിസ്റ്റുകളെ മനപൂർവ്വം അപമാനിക്കാനാണെന്നുമാണ് അവരുടെ വാദം.
ഡൗൺ ടൗൺ ആക്രമണ സമയത്ത് ഒരുമിച്ച് നിന്ന് ചുംബന സമരം നടത്തിയവരായിരുന്നു ഇരുകൂട്ടരും . പിന്നീടാണ് അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത്. വീട്ടിൽ മുറിയടച്ചിട്ട് കാണിക്കുന്നത് റോഡിൽ കാണിച്ചാൽ ജനം അംഗീകരിക്കുകയില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയോടെ സിപിഎം അനുകൂലികൾ പതുക്കെ കളം മാറ്റിച്ചവിട്ടി .പിന്നീട് രാഹുൽ പശുപാലനും ഭാര്യയും അറസ്റ്റിലായതോടെ ഇവരെയൊന്നും ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കാതെയായി സിപിഎം സൈബർ സംഘം ..
അതിനിടയിൽ മുസ്ളിം സംഘടനകളെ കിസ് ഓഫ് ലവ് ഗ്രൂപ്പ് നടത്തിയ മനുഷ്യ സംഗമത്തിൽ പങ്കെടുത്തില്ലെന്നാരോപിച്ച് അമാനവ സംഗമവും നടന്നിരുന്നു . മനുഷ്യ സംഗമത്തിലാകട്ടെ ഇസ്ളാമിനെ കുറ്റപ്പെടുത്തിയെന്നാരോപിച്ച് വേദിയിൽ തന്നെ പ്രതിഷേധവുമുയർന്നു . ഒടുവിൽ ആര് എവിടെ ഏത് ഗ്രൂപ്പിലാണെന്ന് മനസ്സിലാകാതെ അവിയൽ പരുവത്തിലായി സൈബറിടത്തിലെ പുരോഗമന സംഘങ്ങൾ .
ഇതുവരെ കിസ് ഓൽ ലൗവിനെയും അതുമായി ബന്ധപ്പെട്ട അരാജകത്വ പ്രവണതകളേയും പൂർണമായി പിന്തുണച്ച് ആഘോഷമാക്കി മാറ്റിയ സിപിഎം അനുകൂലികൾ ഇപ്പോ എങ്ങനെയെങ്കിലും തീവ്ര ഇടത് പക്ഷത്തെ തള്ളിപ്പറയാനുള്ള ശ്രമത്തിലാണ് .
പുരോഗമനം പരമ കാഷ്ഠയിലെത്തിയപ്പോൾ പീഡോഫീലിയയെപ്പോലും അനുകൂലിക്കുന്ന തരത്തിലായിരുന്നു പലരുടേയും പോക്കെന്നതാണ് സിപിഎം അനുകൂലികളുടെ മനം മാറ്റത്തിനു കാരണം .ഈ പുരോഗമനം ഞങ്ങടെയല്ല .. ഞങ്ങളുടെ പുരോഗനം ഇങ്ങനെയല്ല എന്ന ലൈനിൽ തീവ്ര പക്ഷക്കാരെ തള്ളിക്കളയാനുള്ള വെമ്പലാണിപ്പോൾ സൈബർ യുദ്ധത്തിനു കാരണമാകുന്നത് . തങ്ങൾ തന്നെ തുറന്ന് വിട്ട കുപ്പിയിലെ ഭൂതം തങ്ങളെത്തന്നെ വിഴുങ്ങുന്നതിനു മുൻപ് തടി കഴിച്ചിലാക്കാനുള്ള ശ്രമത്തിലാണവർ .
പീഡനവും അരിക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ സർക്കാരിന് ഒരനുഗ്രഹമായി ഇപ്പോൾ കിട്ടിയ ശിവസേന ഗുണ്ടായിസം . മറൈൻഡ്രൈവിൽ ഇരിക്കുന്ന ആൺകുട്ടികളേയും പെൺകുട്ടികളേയും അടിച്ചോടിച്ച ശിവസേനക്കാരന് പിന്തുണകൊടുത്തത് സംസ്ഥാന പോലീസും . ഒടുവിൽ കണ്ണിൽ പൊടിയിടാനായി ഒരു സസ്പെൻഷനും .
യൂണിവേഴ്സിറ്റി കോളേജിൽ ഒരുമിച്ച് കണ്ടു എന്ന് പറഞ്ഞ് സ്വന്തം സഖാക്കളേയും അയാളുടെ സുഹൃത്തിനേയും മർദ്ദിച്ചവർ ഇപ്പോൾ ശിവസേനയുടെ ദയയിൽ ഇരിപ്പ് സമരം നടത്തുകയാണ് . തങ്ങളും പിന്നോട്ടില്ലെന്ന മട്ടിൽ കിസ് ഓഫ് ലവ് കാരും സമരത്തിനു വരുന്നുണ്ട്. എന്തായാലും മുന്നെപ്പോലെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പാങ്ങൊന്നും ഇപ്പോൾ ഇരുകൂട്ടർക്കുമില്ല . ശിവസേനയിപ്പോൾ സിപിഎം പക്ഷത്തായതിനാൽ പ്രത്യേകിച്ചും.