മുംബൈ : നിരോധിത കമ്യൂണിസ്റ്റ് തീവ്രവാദ സംഘടനയിലെ അംഗങ്ങളായ ആറ് പേർക്ക് ഗഡ്ചിറോളി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു . പ്രതികളിൽ ഡൽഹി സർവകലാശാല പ്രൊഫസർ ജി എൻ സായ്ബാബയും ജെ എൻ യു വിദ്യാർത്ഥിയായ ഹേം മിശ്രയും ഉൾപ്പെടുന്നു.
2013 ൽ ഹേം മിശ്ര അറസ്റ്റിലായതോടെയാണ് കേസ് ആരംഭിച്ചത്. ഇയാളൊടൊപ്പം മഹേഷ് തിർക്കേ, പാണ്ഡു നാരോട്ട് എന്നിവർ അറസ്റ്റിലായി. ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ച് പ്രശാന്ത് റാഹി , വിജയ് തിർക്കേ എന്നിവരും അറസ്റ്റിലായി. 2014 മേയിലാണ് സായിബാബ അറസ്റ്റിലാവുന്നത്.
കമ്യൂണിസ്റ്റ് തീവ്രവാദ സംഘടനയ്ക്ക് കേഡറുകളെ റിക്രൂട്ട് ചെയ്യുന്നതിലും അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും സായിബാബ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി . ശാരീരികമായി വിഷമതകളുണ്ടെങ്കിലും അതൊന്നും സായിബാബയുടെ തീവ്രവാദ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ശിക്ഷ വിധിക്കുമ്പോൾ അത് പരിഗണിക്കേണ്ടതില്ലെന്നും പബ്ളിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
കമ്യൂണിസ്റ്റ് ഭീകരവാദം പ്രചരിപ്പിക്കാൻ ജാമ്യത്തിൽ നിൽക്കുന്ന കാലത്ത് രാജ്യത്തും പുറത്തും സായിബാബ നിരവധി തവണ സഞ്ചരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി . സായിബാബയുടെ അഭിഭാഷകൻ കോടതിയിൽ ഇത് നിഷേധിച്ചില്ല. 2016 ൽ ആരോഗ്യകാരണങ്ങളാൽ സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് സായിബാബയ്ക്ക് ജാമ്യം നൽകിയിരുന്നു.