കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ മുസ്ലിം ഓർഫനേജിലെ ഏഴോളം പ്ലസ് വൺ വിദ്യാർത്ഥിനികൾ പീഡനത്തിനിരയായി. സംഭവത്തിൽ അഞ്ചു പ്രതികളെ കൽപ്പറ്റ പോലീസ് അറസ്റ്റു ചെയ്തു . പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ നിരവധി തവണ പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി.
കൽപ്പറ്റ , മുട്ടിലിൽ പ്രവർത്തിക്കുന്ന മുസ്ലിം ഓർഫനേജിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളാണ് പീഡനത്തിനിരയായത്. ആറ് പേരെ പ്രതി ചേർത്ത് പോലീസ് കേസെടുത്തു.
ഇതിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തു. യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപമുള്ള കടയില്‍ വെച്ചാണ് ഈ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. പ്രദേശവാസികളായ ആറ് യുവാക്കളാണ് പ്രതികൾ. പെണ്‍കുട്ടികളെ കടയിലേക്ക് വിളിച്ചുവരുത്തി പ്രലോഭനത്തിൽ വീഴ്ത്തിയാണ് പീഡിപ്പിച്ചതെന്നാണ് സൂചന.
കടയില്‍ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വരുന്നത് കണ്ട് സംശയം തോന്നിയ ഇവരെ പഠിപ്പിക്കുന്ന അധ്യാപകൻ വിവരം യത്തീംഖാന അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടികൾ പീഡന വിവരം പുറത്തു പറയുന്നത്. തുടർന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി മുതൽ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടികള്‍ വ്യക്തമാക്കുന്നു. പ്രതികളെ ജില്ലാ പോലീസ് മേധാവി രാജ്പാല് മീണയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു . വിഷയത്തില്‍ വിശദ വിവരങ്ങള്‍ , അന്വേഷിക്കേണ്ടതുണ്ടെന്നും , കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നുമാണ് പോലീസ് നൽകുന്ന സൂചന