ന്യൂഡൽഹി : മുംബൈ ആക്രമണം നടത്തിയത് പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയാണെന്ന് മുൻ പാക് സുരക്ഷ ഉപദേഷ്ടാവ് മഹമൂദ് അലി ദുറാനി . എന്നാൽ പാക് സർക്കാരിന് ഇക്കാര്യത്തിൽ പങ്കില്ലെന്നും ദുറാനി പറഞ്ഞു
ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസിൽ നടക്കുന്ന ഭീകരവിരുദ്ധ നീക്കത്തെപ്പറ്റിയുള്ള കോൺഫറൻസിലാണ് ദുറാനിയുടെ പരാമർശം. ജമ അതുദവ മേധാവി ഹാഫിസ് സയിദിനെതിരെ രൂക്ഷ വിമർശനമാണ് ദുറാനി നടത്തിയത്. ഹാഫിസ് സയിദിനെക്കൊണ്ട് പാകിസ്ഥാന് പ്രയോജനമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ ദുറാനി എത്രയും പെട്ടെന്ന് തന്നെ സയിദിനെതിരെ നടപടിയെടുക്കുന്നതാണ് പാകിസ്ഥാന് നല്ലതെന്നും അഭിപ്രായപ്പെട്ടു.
2008 ലെ മുംബൈ ആക്രമണം വീണ്ടും അന്വേഷിക്കാൻ ഭാരതം ആവശ്യപ്പെട്ട സാഹചര്യത്തിൽ ദുറാനിയുടെ പരാമർശം ശ്രദ്ധേയമായി. ഹാഫിസ് സയിദിനെതിരെ കേസെടുത്ത് വിചാരണ ചെയ്യണമെന്ന ആവശ്യവും ഭാരതം ഉന്നയിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിൽ മുൻ സുരക്ഷ ഉപദേഷ്ടാവിന്റെ പരാമർശം പാകിസ്ഥാന് തിരിച്ചടിയായി .