മലയാളത്തിന്റെ മണികിലുക്കം നിലച്ചിട്ട് ഇന്ന് ഒരുവർഷം. വെള്ളിത്തിരയിലെ വിസ്മയ വേഷപ്പകർച്ച കൊണ്ട് മാത്രമായിരുന്നില്ല കലാഭവൻ മണി പ്രേക്ഷകമനസിൽ കൂടുകൂട്ടിയത്. സിനിമാക്കഥയെ വെല്ലുംവിധമായിരുന്നു ആ ജീവിതവും ഇനിയും ദുരൂഹത നീങ്ങാത്ത മരണവും.
ഒരു മിന്നാ മിനുങ്ങിന്റെ ജീവിതം പോലെ തിളക്കമാർന്ന ഓർമ്മകൾ സമ്മാനിച്ച് തിടുക്കത്തിലായിരുന്നു ജനകീയ നടൻ യാത്രയായത് . ലോകമെങ്ങുമുള്ള ആരാധകർക്ക് ഇനിയും ഉൾക്കൊള്ളാനാവാത്ത വേർപാട്.
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ മുഴുവൻ ത്രസിപ്പിക്കുന്നതായിരുന്നു ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായുമൊക്കെയുള്ള ആ വേഷപ്പകർച്ചകൾ. മിമിക്രിക്കാരന്റെ അഭിനയമെന്ന കുറ്റപ്പെടുത്തലുകൾക്കുള്ള മറുപടിയായിരുന്നു രാമുവും ചെമ്പനും ലൂയി പാപ്പനുമെല്ലാം.
നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനും ഇല്ല. പ്രായമായവരും ചെറുപ്പക്കാരും ഒരു പോലെ ആ ഗാനങ്ങളെ ചുണ്ടോടുചേർത്തു. പച്ചയായ ജീവിതം കുറിക്കുന്ന ആ പാട്ടുകൾ തന്നെയാണ് മണിയെ തങ്ങളിലൊരാളായി ജനങ്ങൾ സ്വീകരിക്കാൻ കാരണവും.
വിജയ ഗാഥകൾ രചിക്കുമ്പോഴും പിന്നിട്ട വഴികൾ വിസ്മരിക്കാതെ സമൂഹത്തിലെ അശരണർക്ക് താങ്ങും തണലുമായ കലാകാരൻ. ചാലക്കുടി എന്ന കലാഭവൻ മണിയുടെ രാജ്യത്തിൽ അദ്ദേഹം സ്വാധീനിക്കാത്ത ആരെയും കാണുമായിരുന്നില്ല . ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാമായ് മാറിയ ആ പ്രതിഭ ബാക്കിവെച്ചത് നികത്താനാവാത്ത വലിയ ശൂന്യത മാത്രം.
ഓണവില്ലിൻ മണികിലുക്കം