കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി അക്രമിച്ച കേസിൽ സുനിയുടെ മൊഴി അന്വേഷണം മറ്റാരിലേക്കും നീളാതിരിക്കാന്‍ ലക്ഷ്യം വച്ചെന്ന് പൊലീസ് നിഗമനം. അതേസമയം നടി നേരിട്ടത് ക്രൂര പീഡനമെന്ന് പ്രതികളുടെ മൊഴിയില്‍ വ്യക്തമായിട്ടുണ്ട്.
പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് അതി ക്രൂരമായെന്ന് വ്യക്തമാക്കുന്നതായിരുന്നു ആക്രമിക്കുമ്പോള്‍ വാഹനത്തിലുണ്ടായിരുന്ന പ്രതികളുടെ മൊഴി. മൊബൈലില്‍ പകര്‍ത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍ സുനി കൂട്ടുപ്രതികളെ കാണിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സുനില്‍ അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡില്‍ നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്.
നിലവില്‍ ലഭിച്ച ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് ജീവപര്യന്തത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം കസ്റ്റഡി കാലാവധി നീട്ടി കിട്ടിയതോടെ പൊലീസ് ചോദ്യം ചെയ്യല്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. സുനിക്ക് അക്രമത്തിന് പ്രേരണ നല്‍കിയതാരെന്ന ചോദ്യമാണ് ഇപ്പോള്‍ അന്വേഷണ സംഘം പ്രധാനമായും അന്വേഷിക്കുന്നത്. അടിക്കടി മൊഴി മാറ്റി പറയുന്ന സാഹചര്യത്തില്‍ സുനിയെ നുണപരിശോധനയ്ക്ക് വിധയനാക്കാന് അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ നുണപരിശോധനയ്ക്ക് സുനിയുടെ അഭിഭാഷകര്‍ എതിര്‍പ്പ് അറിയിച്ചു.
ഈ മാസം പത്തുവരെ സുനിയും കൂട്ടുപ്രതി വിജീഷും പൊലീസ് കസ്റ്റഡിയില്‍ ഉണ്ടാവും. ഇതിനിടെ നിർണ്ണായക വിവരങ്ങള്‍ ഇവരില്‍ നിന്നും ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം.