കൊച്ചി: വെളളറട വില്ലേജോഫീസ് അധികൃതര്‍ക്കെതിരേ നടപടിക്കൊരുങ്ങി സംസ്ഥാന വിവരാവകാശ കമ്മീഷന്. വിവരാവകാശ നിയമമുള്‍പ്പെടെയുളളവയില്‍ മറുപടി നല്‍കുന്നതിന് വില്ലേജോഫീസ് അധികൃതര്‍ കാട്ടിയ അലംഭാവത്തെ തുടര്‍ന്നാണ് നടപടി.
വിവരാവകാശ പ്രവര്ത്തകന് ഡിബി ബിനു സമര്‍പ്പിച്ച അപേക്ഷ പ്രകാരം തൃപ്തികരമായ മറുപടി നല്കാന് വില്ലേജോഫീസ് അധികൃതര്‍ തയ്യാറാകാത്തതിനാലാണ് നടപടി. വെളളറട വില്ലേജോഫീസര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. 25000 രൂപ വരെ പിഴയടയ്ക്കാനും വകുപ്പ് തല ശിക്ഷയ്ക്കുമാണ് സാദ്ധ്യത.
നേരത്തെ സാംകുട്ടി എന്നൊരാള്‍ പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് നല്കാത്തതിനാല് വെളളറട വില്ലേജോഫീസിനു തീ വച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വെളളറട വില്ലേജോഫീസിലെ സേവന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവരാവകാശ അപേക്ഷ നല്‍കുന്നത്. ഇതിന് നിരുത്തരവാദപരമായി മറുപടി നല്‍കിയതോടെയാണ് നടപടിയെടുക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് ഒരുങ്ങുന്നത്.
സേവനാവകാശ നിയമം നടപ്പാക്കിയിട്ടും സംസ്ഥാനത്തെ പല ഓഫീസുകളിലും കാര്യങ്ങള്‍ ഇതു പ്രകാരമല്ല നടക്കുന്നതെന്നതിന്റെ ഉദാഹരണം കൂടിയാണിതെന്നും വിലയിരുത്തലുണ്ട്. ഓഫീസിലെ പല രേഖകളും സാംകുട്ടി തീവച്ച് നശിപ്പിച്ചതിനാല്‍ ലഭ്യമല്ലെന്നാണ് വില്ലേജോഫീസറുടെ ന്യായീകരണം.