സൗത്ത് കരോലിന: ഇന്ത്യൻ വംശജൻ ശ്രീനിവാസ് കുച്ചിബോട്ട്ല വെടിയേറ്റു മരിച്ചതിനു ദിവസങ്ങൾക്കുളളിൽ അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. സൗത്ത് കരോലിനയിലാണ് സംഭവം. ഹർണീഷ് പട്ടേൽ എന്ന 43കാരനാണ് തന്റെ വീടിനു വെളിയിൽ വെടിയേറ്റു മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സ്റ്റോർ നടത്തി വന്നിരുന്നയാളാണ് ഹർണീഷ് പട്ടേൽ. തന്റെ സ്ഥാപനം അടച്ച് പത്തു മിനുട്ടിനുളളിലാണ് ഇയാൾക്കു വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കടയിൽ നിന്നും വീട്ടിലേക്ക് സ്വയം ഡ്രൈവ് ചെയ്തെത്തി, കാറിൽ നിന്നു വെളിയിലിറങ്ങിയ ഉടനേയാവാം വെടിയേറ്റതെന്നാണ് പൊലീസ് കരുതുന്നത്.
കഴിഞ്ഞ മാസം ശ്രീനിവാസ് വെടിയേറ്റു മരിച്ചത് വംശീയവിദ്വേഷം മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ശ്രീനിവാസിനെതിരേ വെടിയുതിർത്ത അമേരിക്കൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്റെ രാജ്യത്തു നിന്നു പുറത്തു പോകൂ എന്ന ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമി ശ്രീനിവാസിനെതിരേ വെടിയുതിർത്തത്. അതേസമയം ഹർണീഷ് പട്ടേലിന്റെ കൊലപാതകത്തിനു പിന്നിൽ ഇത്തരത്തിലെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നു വ്യക്തമല്ല.