കണ്ണൂർ: കണ്ണൂരില്‍ സി.പി.എം നേതൃത്വത്തില്‍ നായനാര്‍ അക്കാദമിക്കു വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടം തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട്.
നൂറുകണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കിക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ തിരുവേപ്പതി മില്‍ നിലനിന്നിരുന്ന സ്ഥലത്താണ് ചട്ടങ്ങള്‍ പാലിക്കാതെ സി.പി.എം നേതൃത്വത്തിലുളള ട്രസ്റ്റ് നായനാര്‍ അക്കാദമി സ്ഥാപിക്കുന്നത്. 2011 മെയ് 19ന് അന്ന് ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്ന പിണറായി വിജയനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. ഇപ്പോള്‍ ഇ.പി ജയരാജന് എം.എല്‍.എയാണ് ട്രസ്റ്റ് ചെയര്മാന്.
നിര്‍മ്മാണ പ്രവർത്തികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുളള തീരദേശ നിയന്ത്രണ മേഖല മൂന്നില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് കൂറ്റന്‍ കെട്ടിടം പണിയുന്നത്. തീരദേശപരിപാലന നിയമപ്രകാരമുളള അനുമതി കെട്ടിടനിര്‍മ്മാണത്തിന് ലഭിച്ചിട്ടില്ല. സംസ്ഥാന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റ് അതോറിറ്റി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതിയും നേടിയിട്ടില്ല.
തീരപരിപാലന നിയമമനുസരിച്ച് കടല്‍തീരത്തു നിന്നും അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ കെട്ടിടനിര്‍മ്മാണം പാടില്ല. എന്നാല്‍ കടല്‍ തീരത്തു നിന്നും 80 മീറ്റര്‍ മാത്രം അകലെയുളള സ്ഥലത്ത് പഴയ തിരുവേപ്പതി മില്ലിന്റെ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട അനുമതി വാങ്ങിയില്ലെന്ന് മാത്രമല്ല, പഴയ കെട്ടിടത്തിന്റെ ഇരുപത് മടങ്ങ് വലിപ്പമുളള മൂന്നുനില കെട്ടിടമാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.
കണ്ണൂര്‍ കന്റോണ്‍മെന്റ് പരിധിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഭരണസ്വാധീനമുപയോഗിച്ച് നിര്‍മ്മാണ പെര്‍മിറ്റ് നേടിയെടുത്തത് കന്റോണ്‍മെന്റ് ഭരണസമിതി എല്‍.ഡി.എഫ് ഭരിച്ച 2011 കാലഘട്ടത്തിലാണ്. തിരുവേപ്പതി മില്ലിന്റെ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലം ആറര കോടി രൂപയ്ക്ക് പാര്‍ട്ടി വിലയ്ക്കെടുക്കുകയായിരുന്നു. 2011ല്‍ തറക്കില്ലിട്ട നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ വൈകുന്നതിന്റെ പേരില്‍ കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.