കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തളളാതെ അന്വേഷണസംഘം. കേസില്‍ കൂടുതല്‍ പേരുണ്ടോ എന്ന് സംശയിക്കുന്നതായി സംഘം കോടതിയെ അറിയിച്ചു. കേസിലെ മണികണ്ഠന് ഉള്‍പ്പെടെയുളള നാലു പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി.
കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് മണികണ്ഠന്, പ്രദീപ്, വടിവാള്‍ സലീം, മാര്ട്ടിന് എന്നിവരെ ആലുവ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയപ്പോഴാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന നിലപാട് അന്വേഷണ സംഘം അറിയിച്ചത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിലവിലുളള തെളിവുകള്‍ നല്കുന്ന സൂചനയെന്നും അന്വേഷണസംഘം കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്നാണ് കേസിലെ മണികണ്ഠന് ഉള്‍പ്പെടെയുളള നാല് പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടിയത്. മാര്‍ട്ടിനെ ഒരു ദിവസത്തേക്കും മറ്റ് മൂന്ന് പേരെയും മൂന്ന് ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയില്‍ നല്‍കിയത്. അതിനിടെ വക്കാലത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു. കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകരായ ഇ.സി പൗലോസിന്റേയും, ബോബി റാഫേലിന്റെയും മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇരുവരോടും വക്കാലത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തിന് ശേഷം മുന്‍കൂര്‍ ജാമ്യത്തിനടക്കം വക്കാലത്ത് ഒപ്പിട്ട് നൽകിയ പള്‍സർ സുനി ഒരു മൊബൈല്‍ ഫോണ്‍, പേഴ്സ്, പാസ്പോര്‍ട്ട്, എന്നിവ ഇവരെ എല്പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസിന്റെ പ്രാധാന്യം മനസ്സിലാക്കി അഭിഭാഷകര്‍ ഇവ കോടതിക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് ഇവരെ സാക്ഷി പട്ടികയില്‍ അന്വേഷണ സംഘം ഉൾപ്പെടുത്തിയത്. ഇവരില്‍ നിന്നും വിശദമായ മൊഴിയും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.